മെയ് 2016 ഇൽ അധികാരത്തിലേറിയ അവസരത്തില്‍ തന്നെ വികസന കാര്യങ്ങളില്‍ എല്‍ഡിഎഫ് സർക്കാർ രണ്ട് തരത്തിലുള്ള സമീപനമാണ് പിന്തുടരുക എന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിന്‍റെ സർവോന്മുഖ വികസനത്തിനായി ദീർഘകാല പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തന്നെ പാവപ്പെട്ടവർക്കും സാമൂഹികമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർക്കും ആശ്വാസമേകുന്ന പദ്ധതികളും ഏറ്റെടുത്തു നടപ്പാക്കും എന്നാണ് അന്ന് ഞങ്ങൾ പ്രഖ്യാപിച്ചത്. മൂന്നരവർഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് ചാരിതാർഥ്യത്തോടെ പറയാൻ സാധിക്കും, നവകേരളം എന്ന ജനകീയ ബദൽ ശരിയായ പാതയിൽത്തന്നെ കേരളത്തെ നയിക്കുന്നു എന്ന്.
അന്നേ സര്‍ക്കാരിനു അറിയാമായിരുന്നു നിക്ഷേപം വരണം, അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാവണം, വ്യവസായങ്ങൾ വികസിക്കണം, ഇതില്ലാതെ മുന്നോട്ട് പോകാനാവില്ല എന്ന്. ഇതിനായിട്ടാണ്, ബജറ്റിന് പുറത്ത് അഞ്ചു വര്‍ഷം കൊണ്ട് ഏതാണ്ട് അൻപതിനായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നിക്ഷേപം കണ്ടെത്തി ബജറ്റിനു പുറത്തു വിനിയോഗിക്കാവുന്ന സംവിധാനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെ (കിഫ്‌ബി) ശക്തിപെടുതിയത്. രാജ്യത്ത് തന്നെ ആദ്യമായി കിഫ്ബിയെപോലെ ഒരു സംവിധാനം വഴി വരുന്ന നിക്ഷേപങ്ങൾക്കെല്ലാം തന്നെ സർക്കാർ ഗ്യാരന്റി എന്ന ഉറപ്പും നമ്മൾ നൽകി. ഇപ്പോൾ കിഫ്ബിയുടെ സഹായത്തോടെ നമ്മൾ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നു, വലിയ റോഡുകൾ, പാലങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിക്കുന്നു, ഐടി, ടൂറിസം മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നു, പൊതുവിദ്യാലയങ്ങളും സർക്കാർ ആശുപത്രികളും നവീകരിക്കുന്നു. അൻപത്തിമൂവായിരം കോടി രൂപയിലധികം മൂല്യമുള്ള പ്രൊജെക്ടുകൾക്ക് കിഫ്ബി ഇപ്പോൾത്തന്നെ അംഗീകാരം നല്‍കി പദ്ധതി നിര്‍വഹണത്തിന്‍റെ വിവിധ ഘട്ടത്തില്‍ എത്തിച്ചിരിക്കുന്നു.
വിഭവസമാഹരണത്തിലുള്ള നൂതന മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ കഴിഞ്ഞു എന്നതിന്‍റെ ഒപ്പം തന്നെ പ്രധാനപ്പെട്ടതാണ് രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന്റെ ബലത്തില്‍ ഒരിക്കലും നടക്കില്ല എന്ന് കരുതി ഉപേക്ഷിച്ചതും മുടങ്ങിക്കിടന്നതുമായ വികസനത്തിന്‍റെ നാഴികക്കല്ലായി മാറേണ്ട പദ്ധതികൾ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു എന്നത്. മുന്‍ കാലങ്ങളില്‍ പല പദ്ധതികളും എതിര്‍പ്പ് കാരണം നടക്കില്ല എന്ന് കരുതി ഉപേക്ഷിച്ചിരുന്നു. എന്നാൽ, കേരളത്തിലെ ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ നടക്കാത്തതായി യാതൊന്നുമില്ല എന്നായിരുന്നു ഈ സർക്കാരിന്‍റെ വിലയിരുത്തൽ. കൃത്യമായും അത് തന്നെയാണ് നേടിയെടുത്തത്. ഗെയിൽ പൈപ്പ്‌ലൈൻ, എൽ എൻ ജി ടെർമിനൽ, ദേശീയപാതകൾ, ദേശീയ ജലപാതകൾ, ഊർജ്ജഹൈവേകൾ തുടങ്ങി ഓരോ പദ്ധതിയും നടപ്പിലാക്കാന്‍ ആ പദ്ധതി വരുമ്പോള്‍ ബുദ്ധിമുട്ടുണ്ടായേക്കാവുന്നവരുടെ അടുത്തേക്കാണ് ഞങ്ങൾ ആദ്യം പോയത്. അവരുടെ സ്വത്തിനും ജീവനോപാധികൾക്കുമെല്ലാം ഉണ്ടാകുന്ന നഷ്ടത്തിന് യുക്തമായ നഷ്ടപരിഹാരം നൽകി. അവരുടെ പുനരധിവാസം ഉറപ്പുവരുത്തി ആശങ്കകള്‍ അകറ്റി. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് നടക്കുന്ന വികസന പദ്ധതികൾ വിജയിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്ന അവസ്ഥ സംജാതമായി.
കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി മെട്രോ വിപുലീകരിച്ചു. മലയോര - തീരദേശ ഹൈവേകളുടെ നിർമാണത്തിന് തുടക്കം കുറിച്ചു. പുതിയ ടൂറിസം കേന്ദ്രങ്ങളും സർക്യൂട്ടുകളും സ്ഥാപിച്ചു. ഹോട്ടലുകൾ, മാളുകൾ, കൺവെൻഷൻ സെന്ററുകൾ മുതലായവ സംസ്ഥാനത്തിന്‍റെ പലഭാഗത്തും തുടങ്ങുകവഴി അന്താരാഷ്‌ട്ര നിലവാരമുള്ള ബിസിനസ്സ് സൗകര്യങ്ങൾ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ലഭ്യമാക്കി. ഐ ടി പാർക്കുകളുടെ വിസ്തൃതി വര്‍ദ്ധിപ്പിച്ചു. നിരവധി വൈ-ഫൈ സ്പോട്ടുകൾ പുതിയതായി സ്ഥാപിച്ചു. ഇന്റർനെറ്റ് ഒരു അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചു. ഐ ടി - ബയോടെക് വ്യവസായങ്ങൾ വന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണസ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടു. ഊർജ്ജലഭ്യത പലമടങ്ങുവർദ്ധിച്ചു. ഉത്പാദനമേഖല ശക്തിപ്പെടുത്തി. ഇതോടൊപ്പം കേരളം സൗരോർജ്ജം, മറ്റു നൂതനമായ ഊര്‍ജസ്രോതസുകൾ മുതലായവയിലും, വൈദ്യുതവാഹനങ്ങൾ തുടങ്ങിയ പ്രകൃതിസൗഹൃദ ബദലുകളിലും ചുവടുവെപ്പുകൾ നടത്തുകയാണ്.
നാം നവകേരളം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് കേരളത്തിന്‍റെ അടിസ്ഥാനസൗകര്യങ്ങളും വ്യവസായമേഖലയും വികസിപ്പിച്ചുകൊണ്ടുമാത്രമല്ല. സാമൂഹ്യക്ഷേമ പെൻഷനുകളും വേതനവും ഉയർത്തിക്കൊണ്ടും പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിച്ചുകൊണ്ടും പൊതുമേഖലയെ ശക്തിപ്പെടുത്തിക്കൊണ്ടും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടുമൊക്കെ നമ്മുടെ പൗരന്മാരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് കൂടിയാണ്.
