Monday, December 21, 2020

മതേതരത്വത്തെ കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറി.

മതേതരത്വത്തെ കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറി. 

യുഡിഎഫിന്റെ നേതൃത്വം മുസ്ലീംലീഗ് ഏറ്റെടുക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ മുസ്ലീംലീഗ് ആവശ്യപ്പെട്ടെന്നും  ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും  പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരുവേണമെന്ന് മറ്റൊരു കക്ഷി നിര്‍ദ്ദേശിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വിചിത്രമായ കണ്ടെത്തല്‍  കോണ്‍ഗ്രസിനെ  നിയന്ത്രിക്കുന്നത് മുസ്ലീംലീഗാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ്. സഖാവ് പിണറായി വിജയന്‍ സര്‍സംഘചാലക് വിജയനായി അധിപതിക്കുന്ന ദയനീയ കാഴ്ചയാണ് കേരളീയ സമൂഹം കാണുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് മതവര്‍ഗീയ കക്ഷികളുമായി ചേര്‍ന്നെന്ന കുപ്രചരണം നടത്തിയപ്പോഴും യുഡിഎഫിനെ നയിക്കുന്നത് കുഞ്ഞാലിക്കുട്ടി,ഹസ്സന്‍,അമീര്‍ കൂട്ടുക്കെട്ടാണെന്ന ബിജെപിയുടെ അതേ പ്രചാരണമാണ് മുഖ്യമന്ത്രിയും ഏറ്റുപാടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായും ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ എസ്ഡിപിയുമായും സിപിഎമ്മുണ്ടാക്കിയ സംഖ്യത്തിന്റെ സൂത്രധാരനായ പിണറായി വിജയന്റെ ലക്ഷ്യം ഭൂരിപക്ഷവര്‍ഗീയതയെ ചൂഷണം ചെയ്യുകയെന്നതായിരുന്നു.യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത് ഉമ്മന്‍ചാണ്ടി, കെഎം മാണി,കുഞ്ഞാലിക്കുട്ടി എന്നിവരാണെന്ന് പിണറായിയുടെ മുന്‍ഗാമി വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രചരണത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്.

ഭൂരിപക്ഷ-ന്യൂനപക്ഷ കാര്‍ഡുകള്‍ ഇറക്കിക്കളിച്ചതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ഉണ്ടായെന്ന വിലയിരുത്തലിലാണ് കേരളത്തില്‍ യുഡിഎഫ് അപ്രസക്തമായെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ  മുദ്രാവാക്യത്തിന്റെ വകഭേദമാണ് യുഡിഎഫ് അപ്രസക്തമായെന്ന പിണറായിയുടെ പ്രഖ്യാപനം.യുഡിഎഫ് മുക്ത കേരളമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവാസ്വപ്‌നം ബിജെപിയെ കേരളത്തില്‍ മുഖ്യ പ്രതിപക്ഷമായി വളര്‍ത്താനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് ഹസ്സന്‍ പറഞ്ഞു.

ന്യൂനപക്ഷ സമുദായങ്ങളില്‍ ആര്‍എസ്എസ് പേടി വളര്‍ത്തി അവരുടെ പിന്തുണ പിടിച്ചെടുക്കാനും യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന് പ്രചരിപ്പിച്ച് ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വിഷം ചീറ്റുന്ന വര്‍ഗീയ പ്രചരണം മതേതര കേരളം തരിച്ചറിഞ്ഞിട്ടുണ്ട്. ക്ഷീരമുള്ളോരകിടിലും ചോരമാത്രം കുടിച്ച് അതിന്റെ രുചിയറിയുന്ന കൊതുകിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറി.

Tuesday, December 1, 2020

കേരളത്തിൽ സമഗ്രമായ സാമൂഹ്യമാറ്റത്തിനുള്ള പരിഷ്‌കരണങ്ങൾ നടപ്പാക്കിയത്‌ ഇടതുപക്ഷ സർക്കാരുകളാണ്‌. - സ. എ വിജയരാഘവൻ


കേരളത്തിൽ സമഗ്രമായ സാമൂഹ്യമാറ്റത്തിനുള്ള പരിഷ്‌കരണങ്ങൾ നടപ്പാക്കിയത്‌ ഇടതുപക്ഷ സർക്കാരുകളാണ്‌. കാർഷിക ഭൂപരിഷ്‌കരണം, സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങി ഓരോ കാലത്തും അത്‌ കൂടുതൽ വിപുലമാക്കപ്പെട്ടു. നവീനമായ ശാസ്‌ത്രനേട്ടങ്ങളെ സാധാരണക്കാരന്‌ പ്രാപ്‌തമാക്കുന്ന വികസനമാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തുന്നത്‌. കേരളം നേടിയെടുത്ത നേട്ടങ്ങളെ ഗുണപരമായ പരിവർത്തനത്തിന്‌ വിധേയമാക്കി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പരിഷ്‌കരണം ആ ദിശയിലുള്ളതാണ്‌. വലിയ ജനപിന്തുണയാണ്‌ എൽഡിഎഫ്‌ സർക്കാരിന്‌ ലഭിക്കുന്നത്‌. പ്രതിപക്ഷത്തെ സംബന്ധിച്ച്‌ അചിന്തനീയമായ കാര്യമാണിത്‌. 

Monday, November 30, 2020

ഒക്‌ടോബർ രണ്ട്‌ ഗാന്ധിജയന്തി ദിനത്തിൽ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ ഒരു ഓപ്പൺ സർവകലാശാല സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുകയാണ്.


ഒക്‌ടോബർ രണ്ട്‌ ഗാന്ധിജയന്തി ദിനത്തിൽ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ ഒരു ഓപ്പൺ സർവകലാശാല സംസ്ഥാനത്ത്  പ്രവർത്തനം ആരംഭിക്കുകയാണ്. തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും സാംസ്കാരിക- രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണായകമായ നഗരമായ കൊല്ലത്താണ്, സംസ്ഥാനംമുഴുവൻ പ്രവർത്തനപരിധിയുള്ള ഈ സർവകലാശാലയുടെ ആസ്ഥാനം ഉയരാൻ പോകുന്നത്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസചരിത്രത്തിൽ വലിയൊരു കുതിച്ചുചാട്ടമാണ് ഓപ്പൺ സർവകലാശാലയിലൂടെ സംഭവിക്കുക.  വിവിധ പ്രായത്തിലുള്ള ആളുകൾക്ക് പരമ്പരാഗതവും നൂതനവുമായ കോഴ്സുകൾ പഠിക്കാനുള്ള വിപുലമായ സൗകര്യങ്ങൾ ലഭ്യമാകും. മെഡിസിനും എൻജിനിയറിങ്ങും ഒഴികെയുള്ള വിവിധ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ സർവകലാശാലയിൽ ലഭ്യമാകും. പല കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കും പുതിയ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും നിരന്തരമായി അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും മുന്നിൽ സാധ്യതകളുടെ പുതിയ ലോകം തുറക്കുകയാണ്.

കേരള നവോത്ഥാനത്തിന്റെ പിതാവും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവുമായ ഗുരുവിന്റെ ആദർശങ്ങളുടെ സാക്ഷാൽക്കാരംകൂടിയാണ് സർവകലാശാല. കേരളത്തിലെ ഏറ്റവും പൗരാണികമായ നഗരങ്ങളിലൊന്നായ കൊല്ലത്ത് ഉന്നത വിദ്യാഭ്യാസമേഖലയിൽ പ്രധാന സ്ഥാപനങ്ങളില്ല എന്ന കുറവുകൂടി ഓപ്പൺ സർവകലാശാലയുടെ വരവോടെ പരിഹരിക്കപ്പെടുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11ൽ 11 സീറ്റും നൽകി ഇടതുപക്ഷത്തിന് ഉജ്വല വിജയം സമ്മാനിച്ച കൊല്ലം ജില്ലയിൽ,  സത്യപ്രതിജ്ഞയ്ക്കുശേഷം പങ്കെടുത്ത സ്വീകരണയോഗത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ നൽകിയ വാഗ്ദാനംകൂടിയാണ് പാലിക്കപ്പെടുന്നത്. അന്ന് കൊല്ലം പൗരാവലിക്കുവേണ്ടി ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവച്ച പ്രധാന ആവശ്യം, ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്ന് കൊല്ലത്ത് തുടങ്ങണം എന്നതായിരുന്നു. സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രധാന പ്രമേയവും ഇതായിരുന്നു. എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളും വിദ്യാഭ്യാസ വിദഗ്ധന്മാരും ഇതേ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതൊക്കെക്കൂടി പരിഗണിച്ചാണ് പുതുതായി തുടങ്ങുന്ന സർവകലാശാലയുടെ ആസ്ഥാനമായി കൊല്ലത്തെ തെരഞ്ഞെടുക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയ്യാറായത്. ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള സർവകലാശാല ചരിത്രമുറങ്ങുന്ന ദേശിംഗനാടിനുള്ള ഏറ്റവും ഉചിതമായ ബഹുമതിയാണ്.

വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ, സംഘടനകൊണ്ട് ശക്തരാകുവിൻ എന്നാണ് ഗുരു ഉദ്ബോധിപ്പിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിശ്വദർശനത്തിന്റെ തുടർച്ചയാണ് വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നത്. ആ മഹത്തായ ദർശനത്തിന്റെ പ്രസ്ഥാന രൂപമായി സർവകലാശാല മാറുകതന്നെ ചെയ്യും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. 

പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ, വെല്ലുവിളികൾ ഏറ്റെടുത്തു കൊണ്ട് നൂതനമായ പദ്ധതികളിലൂടെ കെ.എസ്.ആർ.ടി.സിയെ കൈപ്പിടിച്ചുയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ, വെല്ലുവിളികൾ ഏറ്റെടുത്തു കൊണ്ട് നൂതനമായ പദ്ധതികളിലൂടെ കെ.എസ്.ആർ.ടി.സിയെ കൈപ്പിടിച്ചുയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അതിൻ്റെ ഭാഗമായി ഈയടുത്ത് നടപ്പിലാക്കിയ പ്രവർത്തനയോഗ്യമല്ലാത്ത ബസുകൾ പുനരുപയോഗിക്കുന്ന ഫുഡ് വാഗൺ പദ്ധതി വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു. 

ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുന്ന സന്ദർഭത്തിലാണ് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. - സ. പി രാജീവ്

ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുന്ന സന്ദർഭത്തിലാണ് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതു കഴിഞ്ഞ് നാലാം മാസം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും. സ്ഥായിയായ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിന്റെ തുടർച്ച ഉറപ്പുവരുത്താനുള്ള രാഷ്ട്രീയ സമരത്തിന്റെ നിർണായക ഘട്ടമായാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കാണുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്ന്‌ തീർത്തും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. അന്നത്തെ ജനാഭിപ്രായം താൽക്കാലികം മാത്രമാണെന്ന സിപിഐ എം നിലപാടിനെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം. 

ബിജെപിക്ക് ബദലായി കോൺഗ്രസിനെ കണ്ട നല്ലൊരു വിഭാഗം വോട്ടർമാർ അതിന് അനുസൃതമായ നിലപാട് സ്വീകരിച്ചതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പ്രധാനകാരണം. എന്നാൽ, അതിനുശേഷമുള്ള അനുഭവങ്ങൾ തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നെന്ന തിരിച്ചറിവിലേക്ക് ജനങ്ങളെ എത്തിച്ചു. ബിജെപിക്ക് വിശ്വാസ്യതയുള്ള ബദലായി കോൺഗ്രസിനെ ജനങ്ങൾ കാണുന്നില്ലെന്ന് ആ പാർടിയുടെ  പ്രമുഖ നേതാവായ കപിൽ സിബൽതന്നെ പരസ്യമായി പറഞ്ഞു. ആ പാർടിയിലെ പ്രമുഖരായ നേതൃനിര അത് ആവർത്തിക്കുകയും ചെയ്തു.

മതനിരപേക്ഷതയും ഭരണഘടനയും ചോദ്യം ചെയ്യപ്പെട്ട സമീപകാല സന്ദർഭങ്ങളിൽ കോൺഗ്രസിന് സ്ഥായിയായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞില്ല. അയോധ്യയിൽ രാമക്ഷേത്രം നിർമാണം സർക്കാർ പരിപാടിയാക്കി മാറ്റിയതിനോട് പ്രതികരിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല. എന്നു മാത്രമല്ല, അതിനെ പരസ്യമായി പിന്തുണയ്‌ക്കുന്ന നിലപാടാണ് മുതിർന്ന നേതാക്കൾ സ്വീകരിച്ചത്. വിശ്വാസത്തെ രാഷ്ട്രീയതാൽപ്പര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തി മതരാഷ്ട്ര സ്ഥാപനത്തിലേക്കുള്ള പ്രയാണത്തെ തിരിച്ചറിഞ്ഞ് മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നതിന് കോൺഗ്രസിനു കഴിഞ്ഞില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പരിഗണന റദ്ദാക്കിയ നടപടിയിലും ശരിയായ സമീപനം കൈക്കൊള്ളാനും ആ പാർടിക്ക് ധൈര്യമുണ്ടായില്ല. സീതാറാം യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ച് അനുമതി വാങ്ങി ജമ്മു കശ്മീർ സന്ദർശിച്ചതിനുശേഷംമാത്രമാണ് ആ സംസ്ഥാനത്തെ രാജ്യസഭയിൽ പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസ്‌ നേതാവ് ഗുലാം നബി ആസാദിന് ശ്രമം നടത്താൻപോലും ധൈര്യമുണ്ടായത്‌. ഇപ്പോൾ, ആ സംസ്ഥാനത്ത് രൂപംകൊണ്ട ജനാധിപത്യ സംരക്ഷണത്തിനായുള്ള പ്രതിപക്ഷ പാർടികളുടെ വിശാല കൂട്ടായ്മയിൽനിന്ന്‌ ബിജെപി ഭയപ്പെടുത്തിയതനുസരിച്ച് കോൺഗ്രസ് പിൻവാങ്ങുകയും ചെയ്തു.

എന്നാൽ, മതനിരപേക്ഷതയ്‌ക്കുനേരെ എപ്പോഴൊക്കെ വെല്ലുവിളികൾ ഉയർന്നിട്ടുണ്ടോ അപ്പോഴെല്ലാം അതിശക്തമായ പ്രതിരോധത്തിന് നേതൃത്വം നൽകാൻ തയ്യാറായിട്ടുള്ളത് പ്രധാനമായും ഇടതുപക്ഷമാണ്. മതരാഷ്ട്രങ്ങളിലുള്ളതുപോലെ, മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമത്തിനെതിരെ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനം കേരളമാണ്. എൽഡിഎഫ് സർക്കാർ ധൈര്യമായി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതിനുശേഷമാണ് മറ്റു ചില സംസ്ഥാനങ്ങളും ആലോചനകൾ തുടങ്ങിയതുതന്നെ. ഭരണഘടനാവിരുദ്ധമായ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന ശക്തമായ നിലപാടും എൽഡിഎഫ് സർക്കാർ സ്വീകരിക്കുകയുണ്ടായി. ഇത്തരം തീരുമാനങ്ങളിലൂടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രതിഷേധങ്ങൾക്ക് ശക്തമായ കരുത്ത് പകർന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇവിടെയും ശരിയായ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ കോൺഗ്രസ്‌ പാർടി തയ്യാറായില്ല.

ബിജെപിയുടെ വർഗീയനിലപാടുകളിൽ പ്രതിഷേധമുള്ള ജനങ്ങൾ പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ ബദലായി കണ്ട് പിന്തുണച്ചിരുന്നു. എന്നാൽ, മതനിരപേക്ഷ നിലപാട് സ്വീകരിച്ച ജനങ്ങളെ വഞ്ചിക്കുകയാണ് കോൺഗ്രസ്‌ ചെയ്തത്.

ബിജെപിയെ മാറ്റി മധ്യപ്രദേശിൽ അധികാരത്തിൽ വന്ന കമൽനാഥ് മന്ത്രിസഭയെ അട്ടിമറിച്ച് ബിജെപിക്ക് അധികാരം നൽകിയത് കോൺഗ്രസിലെ ഒരു വിഭാഗംതന്നെയാണ്. രാഹുൽ ബ്രിഗേഡിലെ പ്രമുഖനും ലോക്‌സഭയിലെ കോൺഗ്രസിന്റെ  ഉപനേതാവുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് അതിന്‌ നേതൃത്വം നൽകിയത്. ഗുജറാത്തിലും മണിപ്പുരിലും ഉപതെരഞ്ഞെടുപ്പുകൾ വേണ്ടിവന്നതും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയതിന്റെ ഭാഗമായാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ ഒന്നാകെത്തന്നെ ബിജെപിയായി മാറുകയായിരുന്നു. ത്രിപുരയിൽ ഇടതുപക്ഷ സർക്കാരിനെ പരാജയപ്പെടുത്തുന്നതിന്റെ ആദ്യ ശ്രമം വിജയിച്ചത് നിയമസഭയിലുണ്ടായിരുന്ന കോൺഗ്രസ് എംഎൽഎമാരെ ബിജെപി ആക്കിക്കൊണ്ടായിരുന്നു.

എപ്പോൾ വേണമെങ്കിലും ബിജെപിയാകാൻ തയ്യാറാകുന്ന ജനപ്രതിനിധികളുള്ള കോൺഗ്രസിനെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുന്നത്? നയങ്ങളിലുള്ള വർഗീയപ്രീണനവും കൂറുമാറ്റവും ജനങ്ങൾ തിരിച്ചറിയുന്നുവെന്നതിന്റെ തെളിവായിരുന്നു ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം. അവിടെ എൻഡിഎയ്‌ക്കെതിരെ രൂപംകൊണ്ട മഹാ സഖ്യത്തിലെ ദുർബലമായ കണ്ണിയായിരുന്നതും കോൺഗ്രസാണ്. എൻഡിഎയ്‌ക്ക് എതിരായ ശക്തമായ വികാരം സംസ്ഥാനത്തുണ്ടായിരുന്നെങ്കിലും കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ ജനങ്ങൾ തയ്യാറായില്ല. അതാണ് കണക്കുകൂട്ടലുകളാകെ തെറ്റിച്ച് അവിടെ അധികാരത്തുടർച്ച ഉണ്ടായതിന്റെ പ്രധാന കാരണം. പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി വയനാട്ടിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച രാഹുൽഗാന്ധി നിർണായക തെരഞ്ഞെടുപ്പിൽ കാണിച്ച കുറ്റകരമായ താൽപ്പര്യമില്ലായ്മ ആർജെഡി നേതൃത്വംതന്നെ പരസ്യമായി വിമർശിച്ചു.

മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കുന്നതിൽ മാത്രമല്ല ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും കോൺഗ്രസ്‌ പരാജയമായി. യഥാർഥത്തിൽ കോൺഗ്രസ്‌ നയങ്ങൾതന്നെയാണ് ബിജെപിയും പിന്തുടരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തിലും കോൺഗ്രസ്‌ തുറന്നുകാട്ടപ്പെടുന്നു. കോൺഗ്രസ്‌ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനമായിരുന്നു കാർഷിക നിയമപരിഷ്കരണം. ബിജെപി ഇത് നടപ്പാക്കിയപ്പോൾ ലോക്‌സഭയിൽ വോട്ടെടുപ്പ് ആവശ്യപ്പെടാൻപോലും തയ്യാറായില്ല. രാജ്യസഭയിൽ ഇടതുപക്ഷവും ഡിഎംകെ ഉൾപ്പെടെയുള്ള പാർടികളും വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും ഏറ്റവും വലിയ പ്രതിപക്ഷ പാർടിയായ കോൺഗ്രസ്‌ നേതൃപരമായ പങ്ക് വഹിക്കാൻ തയ്യാറായില്ല.

രണ്ടാം യുപിഎ സർക്കാർ അധികാരത്തിലുണ്ടായിരുന്നപ്പോൾ ദിനംപ്രതി കർഷക ആത്മഹത്യകൾ വർധിച്ചു. കോൺഗ്രസ് നയങ്ങൾ അനുഭവിച്ചറിഞ്ഞ കർഷകജനത കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ തയ്യാറാകാത്തതും ഇതുകൊണ്ടുതന്നെയാണ്.

ദേശീയതലത്തിൽ ബദൽ സാധ്യമാണെന്ന പ്രതീക്ഷ ബിഹാർ സമീപകാല സംഭവങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. ബിഹാറിൽ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റം ജനങ്ങൾക്കൊപ്പംനിന്ന് വർഗീയതയ്‌ക്കും സാമ്പത്തികനയങ്ങൾക്കും എതിരായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും മറ്റു പല സംസ്ഥാനങ്ങളിലും ശക്തിപ്പെട്ട് ഇപ്പോൾ രാജ്യവ്യാപകമായി മുന്നേറിയ പ്രക്ഷോഭം കർഷക സംഘടനകളുടെ വിശാലമായ യോജിപ്പിന്റെകൂടി ഫലമാണ്. അതിൽ നേതൃപരമായ പങ്ക് വഹിക്കാൻ ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. 25 കോടിയിലധികം തൊഴിലാളികൾ പങ്കെടുത്ത പണിമുടക്കും ശക്തിപ്പെടുന്ന തൊഴിലാളി കർഷകഐക്യവും പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന ഘടകങ്ങളാണ്.

രാജ്യത്ത് ശക്തിപ്പെടുന്ന മതനിരപേക്ഷ ജനാധിപത്യ പ്രതിരോധങ്ങൾക്ക് ഊർജം പകരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രധാന ശക്തികേന്ദ്രമായ കേരളത്തിൽ നടക്കുന്നത് പ്രാദേശിക ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും അതിന് സവിശേഷമായ പ്രാധാന്യമുണ്ട്. ദേശീയതലത്തിൽ ബിജെപിക്ക് ബദലാകാൻ കഴിയാത്ത കോൺഗ്രസ് കേരളത്തിൽ അവർക്കൊപ്പം ചേർന്ന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്.

സംസ്ഥാനചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കേരളത്തിൽ കിഫ്ബി വഴി നടപ്പാക്കുന്നത്.


​​സംസ്ഥാനചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കേരളത്തിൽ കിഫ്ബി വഴി നടപ്പാക്കുന്നത്. ഈ നേട്ടങ്ങള്‍ കിഫ്ബിയുടെ സാധ്യത നാടിനുവേണ്ടി ഉപയോഗിച്ചതിന്‍റെ ഫലമായി ഉണ്ടായതാണ്. ഇതിനെയാണോ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്? കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്‍റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

Wednesday, October 28, 2020

വെൽഫെയർ പാർടിയുമായി രാഷ്ട്രീയചർച്ച നടത്തിയില്ലെന്നുപറഞ്ഞ കോൺഗ്രസ്‌ നേതൃത്വം ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറ്റിയത് മുസ്ലിംലീഗ് സമ്മർദത്തെ തുടർന്നാണ്.

​​
വെൽഫെയർ പാർടിയുമായി രാഷ്ട്രീയചർച്ച നടത്തിയില്ലെന്നുപറഞ്ഞ കോൺഗ്രസ്‌ നേതൃത്വം ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറ്റിയത് മുസ്ലിംലീഗ് സമ്മർദത്തെ തുടർന്നാണ്. ഒരു വശത്ത് രമേശ് ചെന്നിത്തലവഴി ബിജെപിയുമായി ധാരണയുണ്ടാക്കുകയും മറുവശത്ത് ലീഗ് വഴി എസ്ഡിപിഐ, വെൽഫെയർ പാർടി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്നു.

നിലപാടുകളിൽ മോരും മുതിരയുംപോലെ നിൽക്കുന്ന പാർടികളാണ് ഇവയോരോന്നും. കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് ഈ പാർടികളുടെ പൊതുവായ ഏക ഘടകം. എന്നാൽ, താൽക്കാലിക നേട്ടത്തിനായി രൂപീകരിക്കപ്പെട്ട ഈ കൂട്ടുകെട്ട് സമൂഹത്തിൽ പൊതുവെയും യുഡിഎഫിൽ പ്രത്യേകിച്ചും ഉണ്ടാക്കാൻപോകുന്ന ആഘാതം വളരെ വലുതായിരിക്കും. ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിംലീഗുണ്ടാക്കിയ ധാരണ ആ പാർടിയുടെ നിലപാടുകളെ എത്രമാത്രം മാറ്റിയിട്ടുണ്ടെന്ന് ഹാഗിയ സോഫിയ പ്രശ്നത്തിൽ സ്വീകരിച്ച സമീപനംമാത്രം നോക്കിയാൽ മനസ്സിലാകും. ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ജൂലൈ 17ന് എഴുതിയ എഡിറ്റോറിയൽ മതരാഷ്ട്രവാദത്തിന്റെ പ്രതിഫലനംപോലെയാണ്. "ഹാഗിയ സോഫിയയിലെ ബാങ്ക് വിളിയിൽ ആർക്കാണ് അരിശം' എന്നതാണ് എഡിറ്റോറിയലിന്റെ  തലക്കെട്ട്. 537ൽ ബൈസാന്റിയൻ ചക്രവർത്തിയായിരുന്ന ജസ്റ്റിനിയൻ ഒന്നാമൻ പണികഴിപ്പിച്ച ഹാഗിയ സോഫിയ ക്രിസ്ത്യൻ ആരാധനാലയമായിരുന്നു എന്ന വസ്തുത അംഗീകരിക്കുന്ന ലീഗ്, 1463ൽ ഉസ്മാനിയ ഭരണാധികാരിയായ മുഹമ്മദ് രണ്ടാമൻ കോൻസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതോടെയാണ് മുസ്ലിമുകളുടെ അധീനതയിലായതെന്ന്‌ വ്യക്തമാക്കുന്നു. ഈ മസ്ജിദ് മ്യൂസിയമാക്കിയതിനെ കൈയടിച്ചവരുടെ പിൻഗാമികളാണ് ഇപ്പോൾ വിവാദങ്ങൾ ആളിക്കത്തിക്കാൻ നോക്കുന്നതെന്നാണ് ലീഗിന്റെ പക്ഷം.

ഹാഗിയ സോഫിയ വീണ്ടും ആരാധനയ്‌ക്ക് തുറന്നുകൊടുത്തത്‌ ഏകാധിപത്യനിലപാട് അല്ലെന്നും കോടതിയുടെ അനുമതിയോടെയാണെന്നും എഴുതിയ ചന്ദ്രികയും ലീഗും  യഥാർഥത്തിൽ ബാബ്‌റി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയുന്നതിന് സമ്മതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ക്രിസ്ത്യൻ ആരാധനാലയമായിരുന്ന ഹാഗിയ സോഫിയ ദേവാലയം മ്യൂസിയം ആയിപ്പോലും തുടരാൻ അനുവദിക്കില്ലെന്ന മുസ്ലിംലീഗിന്റെ പ്രഖ്യാപനം ഞെട്ടിപ്പിക്കുന്നതാണ്. ഫലത്തിൽ മതമൗലികവാദ സംഘടനകളുമായി ധാരണ ഉണ്ടാക്കിയതിന്റെ ഭാഗമായി മത രാഷ്ട്രവാദക്കാരുടെ കോളാമ്പിയായി മുസ്ലിംലീഗ് മാറിയിരിക്കുന്നു.

മുസ്ലിംലീഗ് സ്വീകരിച്ച തീവ്ര വർഗീയനിലപാടിനെ തള്ളിക്കളയാൻ കോൺഗ്രസ് നേതൃത്വവും തയ്യാറായില്ലെന്നതും ഗൗരവതരം. ഫലത്തിൽ തെരഞ്ഞെടുപ്പ് ധാരണയിൽ മാത്രമല്ല, മുന്നണിയുടെ രാഷ്ട്രീയ നിലപാടുകളിലും മുസ്ലിംലീഗ് വഴി ജമാഅത്തെ ഇസ്ലാമി സ്വാധീനം ചെലുത്തുന്നു. ഇസ്ലാമിക രാഷ്ട്രത്തിനായി നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. സ്വതന്ത്ര, മതനിരപേക്ഷ റിപ്പബ്ലിക്കായി മാറിയ ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള വ്യക്തിയായിരുന്നെങ്കിലും ഇസ്ലാമിക രാഷ്ട്രമാകുന്ന പാകിസ്ഥാനിൽ ജീവിക്കാൻ നിശ്ചയിച്ച മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്. ആർഎസ്എസിന് എങ്ങനെയാണോ ബിജെപി, അതുപോലെയാണ് ജമാഅത്തെ ഇസ്ലാമിക്ക് വെൽഫെയർ പാർടി. കോൺഗ്രസ് നേതൃത്വം ഇവരെ സാമൂഹ്യസംഘടനയെന്ന് വിശേഷിപ്പിച്ചത് എന്നത്‌ ബോധപൂർവമാണ്. മതമൗലികവാദ സംഘടനയെയും അതിന്റെ രാഷ്ട്രീയരൂപത്തെയും കോൺഗ്രസ് വെള്ളപൂശി അവതരിപ്പിക്കുന്നത് ലീഗിനെ സഹായിക്കുന്നതോടൊപ്പം ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കാൻ കൂടിയാണ്.

മുസ്ലിം ജനവിഭാഗങ്ങളും സംഘടനകളും ഈ നീക്കത്തിന്റെ അപകടം തിരിച്ചറിയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ മതമൗലികവാദ നിലപാടിനോട് കടുത്ത വിയോജിപ്പുള്ളവരാന്ന് മുസ്ലിം ജനസാമാന്യത്തിൽ മഹാഭൂരിപക്ഷവും. സമ്പന്ന നേതൃത്വത്തിന്റെ താൽപ്പര്യത്തിന് മാത്രമായി ലീഗ് സ്വീകരിച്ച ഈ തീരുമാനം അവരെ ഒറ്റപ്പെടുത്തുകയായിരിക്കും ചെയ്യുക.

Thursday, October 8, 2020

ഇന്നത്തെ ആപദ്ഘട്ടത്തിൽ സഹകരണ മേഖലയാണ് സംസ്ഥാന സർക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയത് എന്ന് സഹകരണ മേഖലയെ ബഹു


ഇന്നത്തെ ആപദ്ഘട്ടത്തിൽ സഹകരണ മേഖലയാണ് സംസ്ഥാന സർക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയത് എന്ന് സഹകരണ മേഖലയെ ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിട്ടു അധികം നാളായിട്ടില്ല. മുഖ്യമന്ത്രിയുടെ അഭിനന്ദനം ഒന്നുകൂടി അരക്കിട്ടു ഉറപ്പിക്കുകയാണ് സഹകരണ വകുപ്പ്. 

സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സഹകരണ സംഘങ്ങള്‍ നെല്ല് സംഭരണ രംഗത്തേക്ക് ചുവട് വെക്കുകയാണ്. സഹകരണ സംഘങ്ങള്‍ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കും. മാത്രമല്ല പാഡി റസീപ്റ്റ് അടിസ്ഥാനത്തില്‍ കര്‍ഷകന് നെല്ല് അളന്ന അന്നുതന്നെ പണം സംഘങ്ങൾ/കേരള ബാങ്ക് നൽകും. ഈ തുക പലിശ സഹിതം സപ്ലൈകോ തിരിച്ചടയ്ക്കുന്നതാണ്.

മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം എടുത്തത്. അതിന് ശേഷം നാല് ജില്ലകളിലെയും നെല്ല് സംഭരിക്കാൻ തയ്യാറായി മുന്നോട്ട് വന്ന സംഘങ്ങളുമായി ഓൺലൈനായി ചേർന്ന യോഗത്തിൽ നെല്ല് സംഭരിക്കാൻ ഉള്ള തീരുമാനം അത്യഹ്ളാദത്തോടെയാണ് സംഘങ്ങൾ സ്വീകരിച്ചത്. 

ഒരു കിലോ നെല്ലിന് കര്‍ഷകന് 27 രൂപ 48 പൈസ നൽകിയാണ് കര്‍ഷകരില്‍ നിന്നും സഹകരണസംഘങ്ങള്‍ നെല്ല് സംഭരിക്കുക. പാഡി റസീറ്റ് നല്‍കുന്നതിന് സഹകരണസംഘങ്ങള്‍ക്ക് സാങ്കേതിക സൗകര്യം സപ്ലൈകോ ഏര്‍പ്പെടുത്തും. നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് എടുക്കുന്നതിന് സപ്ലൈകോ പാഡി പ്രൊക്യുവര്‍മെന്റ് ഓഫീസര്‍മാരുടെ സേവനവും സംഘങ്ങള്‍ക്ക് ലഭ്യമാക്കും.

സംഘങ്ങള്‍ സംഭരണം മാത്രമാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ ഒരു ക്വിന്റല്‍ നെല്ല് എടുക്കുന്നതിന് ഗണ്ണിബാഗ്, കയറ്റിറക്ക്, വാഹനസൗകര്യം, ഗോഡൗണ്‍ വാടക, കമ്മീഷന്‍ എന്നീ ഇനങ്ങളില്‍ 73 രൂപ നല്‍കും. നെല്ല് അരിയാക്കി FCIയ്ക്ക് 64.5 ശതമാനം ഔട്ട് ടേണ്‍ റേഷ്യോയില്‍ നല്‍കുകയാണെങ്കില്‍ ഒരു ക്വിന്റല്‍ നെല്ലിന് 214 രൂപ സംഘങ്ങള്‍ക്ക് നല്‍കും. 

പാലക്കാട് ജില്ലയില്‍ സംഭരണം മുതല്‍ നെല്ല് അരിയാക്കി FCIക്ക് കൈമാറുന്നത് വരെയുള്ള ഉത്തരവാദിത്വം സഹകരണസംഘങ്ങള്‍ നിര്‍വ്വഹിക്കും. മില്ലുകളുമായി അവര്‍ കരാറില്‍ ഏര്‍പ്പെടും. തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ സപ്ലൈകോ ആവശ്യമായ ക്രമീകരണം നടത്തണം.

നെല്ല് സംഭരിക്കുന്നതിനായി സംഘങ്ങള്‍ സ്വന്തം നിലയില്‍ പരമാവധി സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്തും. കൂടുതൽ സംഭരണ കേന്ദ്രങ്ങൾ വേണ്ടിവരുന്ന ജില്ലകളില്‍ സംഭരണ സൗകര്യങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാകളക്ടര്‍മാരുടെ സഹായം അഭ്യര്‍ത്ഥിക്കും. അടുത്ത സീസണ്‍ മുതല്‍ കൂടുതല്‍ നെല്ല് സംഭരിക്കുന്നതിന് സഹകരണസംഘങ്ങള്‍ സ്വന്തം നിലയില്‍ കൂടുതല്‍ ഗോഡൗണുകള്‍ പണിയും. ഇതിനായി നബാര്‍ഡില്‍ നിന്നുമുള്ള അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫണ്ട് പ്രയോജനപ്പെടുത്തും. 

കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി

Wednesday, October 7, 2020

​​സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.


​​സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക. കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്.

ആക്ട് പ്രകാരം കര്‍ഷകന്‍ എന്നു പറഞ്ഞാല്‍ ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാല്‍ പാട്ടക്കാരനായോ സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്‍റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളതും 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളതുമായ വ്യക്തി എന്നതാണ്. കൃഷി എന്നാല്‍ ഉദ്യാനകൃഷിയും, ഔഷധ സസ്യകൃഷിയും, നഴ്സറി നടത്തിപ്പും, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുളളവയുടെ പ്രധാനമായും പരിപാലനവും കാര്‍ഷിക ആവശ്യത്തിനായോ ഉളള ഭൂമിയുടെ ഉപയോഗവും ഉള്‍പ്പെടും.

ബോര്‍ഡിന്‍റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് കര്‍ഷകര്‍ നൂറു രൂപ രജിസ്ട്രേഷന്‍ ഫീസായി നല്‍കണം. ഒപ്പം പ്രതിമാസ കുറഞ്ഞത് 100 രൂപ അംശദായം അടക്കണം. കര്‍ഷകര്‍ക്ക് ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ അംശദായം ഒരുമിച്ചും അടയ്ക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും.

ക്ഷേമനിധി അംഗങ്ങള്‍ക്ക് വ്യക്തിഗത പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാ സഹായം, വിവാഹ-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കുക.

1. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് ഒടുക്കിയ അംശദായത്തിന്‍റെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്നതാണ്.

2. കര്‍ഷക പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്ന്  ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കും.

3. കുടുംബപെന്‍ഷന്‍: കുറഞ്ഞത് 5 വര്‍ഷം അംശദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാവും ഈ പെന്‍ഷന്‍ ലഭിക്കുക.

4.  അനാരോഗ്യ ആനുകൂല്യം: പെന്‍ഷന്‍ തീയതിക്കു മുമ്പു തന്നെ അനാരോഗ്യം കാരണം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്തവര്‍ക്ക് 60 വയസ്സുവരെ പ്രതിമാസം പെന്‍ഷന്‍ നല്‍കും.

5. അവശതാ ആനുകൂല്യം: രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശതയുണ്ടാകുന്നവര്‍ക്ക് ഈ ആനുകൂല്യം നല്‍കും.

6. ചികിത്സാ സഹായം: ബോര്‍ഡ് തീരുമാനിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ അംഗങ്ങള്‍ ചേരേണ്ടതാണ്. ബോര്‍ഡ് നിശ്ചയിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുവാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അത്തരം അംഗങ്ങള്‍ക്ക് പ്രത്യേക സഹായധനം നല്‍കും.

6. വിവാഹ-പ്രസവാനുകൂല്യം: ക്ഷേമനിധിയില്‍ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിനും ആനുകൂല്യം നല്‍കും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ട് തവണ ആനുകൂല്യം നല്‍കും.

8. വിദ്യാഭ്യാസ ധനസഹായം: ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലകളിലെ പഠനത്തിന് ആനുകൂല്യം നല്‍കും.

Monday, September 21, 2020

കഴക്കൂട്ടം ഫ്‌ളൈഓവർ നിർമാണം കോവിഡ് പ്രതിസന്ധിക്കിടയിലും അതിവേഗം പുരോഗമിക്കുകയാണ്. - കടകംപള്ളി സുരേന്ദ്രൻ

 കഴക്കൂട്ടം ഫ്‌ളൈഓവർ നിർമാണം കോവിഡ് പ്രതിസന്ധിക്കിടയിലും അതിവേഗം പുരോഗമിക്കുകയാണ്. പില്ലർ വർക്കുകളിൽ ഇനി രണ്ടെണ്ണം മാത്രമാണ് ശേഷിക്കുന്നത്. റോഡ് നിർമാണത്തോടൊപ്പം അപ്രതീക്ഷിതമായി എത്തിയ മഴ കഴക്കൂട്ടം വഴിയുള്ള യാത്ര ദുസഹമാക്കിയിട്ടുണ്ട്. നിലവിലെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം കാണുവാൻ ഇന്ന് NHAI ഉദ്യോഗസ്ഥരുമായും കരാറുകരുമായും പോലീസ് അസിസ്റ്റന്റ് കമ്മീഷണറുമായും ചർച്ച നടത്തി.

Thursday, September 10, 2020

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കരുത്: കെ. സുരേന്ദ്രന്‍


തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കരുത്:  കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനത്തോട് ബിജെപി പൂര്‍ണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാൽ നാലു മാസത്തെ മാത്രം കാലാവധിക്കായി സംസ്ഥാനത്ത് അസംബ്ലി ഉപതെരഞ്ഞെടുപ്പുകൾ ആവശ്യമില്ലന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതിയാണ്. 

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടിലാക്കിയതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതുമെല്ലാം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. സിപിഎമ്മിനും എല്‍ഡിഎഫിനും ജനവിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. 

യുഡിഎഫിനും പരാജയഭീതിയാണ്. കാരണം കേണ്‍ഗ്രസ്സിനകത്തെ നേതൃത്വ പ്രശ്‌നങ്ങളും കേരള കോണ്‍ഗ്രസ്സ് മുന്നണിയില്‍ നിന്നും വിട്ടു പോയതും യു ഡിഎഫിനകത്തെ തമ്മലടിയുമാണ് അതിന് കാരണം. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കണമെന്ന യുഡിഎഫിന്റെ നിലപാട് വിചിത്രമാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസം അങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നതാണ്. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്‌നമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നില്‍. 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനോടാണ് ബിജെപിയ്ക്ക് യോജിപ്പ്. സര്‍വ്വകക്ഷിയോഗത്തില്‍ ശക്തമായ നിലപാട് ബിജെപി അറിയിക്കും. തെരഞ്ഞെടുപ്പ് തീയതിയല്ല, രീതിയാണ് മാറ്റേണ്ടത്. 

ബിനീഷ് കോടിയേരിയുടെ കാര്യത്തിലുള്ള നിലപാടില്‍ സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ അഭിപ്രായം പറയണം. എകെജി സെന്ററിന്റെയും സര്‍ക്കാരിന്റെ മറപിടിച്ചാണ് ബിനീഷ് കോടിയേരി എല്ലാ തട്ടിപ്പുകളും നടത്തിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതുകൊണ്ടാണ് ബിനീഷ് കോടിയേരി വലയിലായത്. രാഷ്ട്രീയ ധാര്‍മ്മികത ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവച്ച് കോടിയേരി ബാലക്യഷ്ണന്‍ അന്വേഷണത്തിന് എല്ലാ വഴികളും തുറന്നുകൊടുക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Monday, August 31, 2020

​​വെഞ്ഞാറമൂടിൽ കോൺഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെതുടർന്ന് എൽ.ഡി.എഫ് പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്.


​​വെഞ്ഞാറമൂടിൽ കോൺഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെതുടർന്ന് എൽ.ഡി.എഫ് പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. അതിനിഷ്ഠൂരമായ ഇരട്ടകൊലപാതകമാണിത്. തിരുവോണതലേന്ന് സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങിവരവെയാണ് കോൺഗ്രസ്സ് ക്രിമിനലുകൾ ഇരുവരേയും തടഞ്ഞുനിർത്തി കൊലപ്പെടുത്തിയത്. നേരത്തെയും ഈ പ്രദേശത്ത് ഇടതുപക്ഷ പ്രവർത്തകരെ വധിക്കാൻ കോൺഗ്രസ്സ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇപ്പോൾ നടന്ന സംഭവം കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. രണ്ട്പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത്. ഈ സംഭവം ജനങ്ങളിൽ വലിയ നടുക്കമാണ് ഉണ്ടാക്കിയിട്ടുള്ളത്. എല്ലാ പിന്തുണയും കൊടുത്ത് കൊലപാതകികളെ തയ്യാറാക്കി പറഞ്ഞയച്ച് അരുംകൊലകൾ നടത്തുന്നത് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെയാണ്. വെളുത്ത ഖദറിനുള്ളിൽ ഒളിപ്പിച്ചുവച്ച കൊലക്കത്തിയുമായി കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ കലുഷിതമാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണവർ.

സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളിലും ജനപ്രീതിയിലും വിറളിപിടിച്ച കോൺഗ്രസ്സ് സമനിലതെറ്റിയ വിധത്തിലാണ് കുറച്ചുനാളുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അധികാരം ഇനിയൊരിക്കലും കിട്ടാതാകുമോ എന്ന ആശങ്ക അവരെ അലട്ടുന്നുണ്ട്. സ്വന്തം മുന്നണിയിൽപോലും ഐക്യമില്ലാതാകുകയും രാഷ്ട്രീയ അസ്തിത്വം നഷ്ട്ടപ്പെടുകയും നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെടുകയും മാത്രമല്ല പ്രതിപക്ഷത്തിന്റെ പൊള്ളത്തരം ഇടതുപക്ഷം നിയമസഭയിൽ തുറന്നു കാണിക്കുകയും ചെയ്തതോടെ നിരാശരാവുകയായിരുന്നു കോൺഗ്രസ്സ്. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ സർക്കാരിനെതിരായി കെട്ടിപൊക്കിയ എല്ലാ നുണപ്രചരണങ്ങളും ചീറ്റിപോവുകയും സ്വയം അപഹാസ്യരാവുകയും ചെയ്തതോടെ വിവിധ രൂപത്തിൽ കലാപം സംഘടിപ്പിക്കാൻ ശ്രമിച്ചുവരികയാണ് കോൺഗ്രസ്സ് നേതൃത്വം. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ
സൃഷ്ടിക്കാനും അതിൽനിന്ന് മുതലെടുക്കാനുമുള്ള കോൺഗ്രസ്സ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണം. ആശയങ്ങൾ തോൽക്കുന്നിടത്ത് ആയുധമെടുത്തിറങ്ങുന്ന നൃശംസത അവസാനിപ്പിക്കാൻ കോൺഗ്രസ്സ് തയ്യാറായില്ലെങ്കിൽ രാഷ്ട്രീയ കേരളം നിങ്ങളോട് കണക്കുചോദിക്കുക തന്നെ ചെയ്യും.
 
ക്രൂരമായി കൊലചെയ്യപ്പെട്ട സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഖാക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.

-സ. എ വിജയരാഘവൻ
(ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ)

​​തിരുവോണനാളിൽ ഹൃദയം തകർക്കുന്ന വാർത്തയാണ് വെഞ്ഞാറമൂട് നിന്ന് വന്നത്.


​​തിരുവോണനാളിൽ ഹൃദയം തകർക്കുന്ന വാർത്തയാണ് വെഞ്ഞാറമൂട് നിന്ന് വന്നത്. ചെറുപ്പക്കാരായ രണ്ടു സഖാക്കളെ കോൺഗ്രസുകാർ ക്രൂരമായി വകവരുത്തിയിരിക്കുന്നു.  പത്തനംതിട്ടയിലെ സഖാവ് എം എസ് പ്രസാദിനെ കോൺഗ്രസുകാർ കൊന്നുകളഞ്ഞതും ഇതുപോലൊരു തിരുവോണനാളിലാണ്. ആസൂത്രിതമായ ഗൂഢാലോചന നടത്തി ഇതുപോലൊരു ദിവസം തന്നെ കൊല നടത്താൻ തിരഞ്ഞെടുത്തവർ എത്രമാത്രം കൊടുംക്രിമിനലുകളായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത് സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബങ്ങൾക്കും നാടിനും മാത്രമല്ല, കേരളത്തിനാകെയുള്ള മുന്നറിയിപ്പാണ്. 

കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്. സ്വാഭാവികമായും ഉന്നതതല ഗൂഢാലോചന നടന്നിരിക്കാൻ എല്ലാ സാധ്യതയുമുണ്ട്. പ്രതികൾ നടത്തിയ ആസൂത്രണത്തിന്റെ സ്വഭാവവും ചില മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ടു ചെയ്തു കഴിഞ്ഞു.

നേരത്തെയും ഇതേ പ്രതികൾ സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചിരുന്നു എന്നാണറിയുന്നത്. അവരെ തിരുത്താൻ ഒരു ശ്രമവും കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.  പ്രതികൾക്ക് കോൺഗ്രസുമായി ഒരു ബന്ധവുമില്ലെന്ന വാദവുമായി പ്രതിപക്ഷ നേതാവ് അരങ്ങിലെത്തിയിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ദിവസം പോലും കോൺഗ്രസിന്റെ പരിപാടിയിൽ പ്രതികൾ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ആരുടെ കണ്ണിൽ പൊടിയിടാമെന്നാണ് പ്രതിപക്ഷ നേതാവ് ധരിക്കുന്നത്?  

സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും കൊലപാതകം നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണ്. കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച അസാധാരണമായ ഒരു വെല്ലുവിളിയിലൂടെ നാട് കടന്നുപോകുമ്പോൾ, ഇത്തരം പൈശാചികപ്രവൃത്തികളിലൂടെ രാഷ്ട്രീയസംഘർഷം രൂക്ഷമാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം കേരളം തിരിച്ചറിയും. കായംകുളത്ത് സഖാവ് നിഷാദിനെയും ചിതറയിൽ സഖാവ് ബഷീറിനെയും കൊലപ്പെടുത്തിയത് കോൺഗ്രസുകാരാണ്. ജനങ്ങളിൽ നിന്ന് പരിഹാസ്യമാംവിധം ഒറ്റപ്പെട്ടതിന്റെ ജാള്യം വടിവാളുകൊണ്ട് പരിഹരിക്കാനാണ് ശ്രമമെങ്കിൽ അതിന് കനത്ത വില കോൺഗ്രസ് നൽകേണ്ടി വരും.

ചില മാധ്യമങ്ങളെക്കുറിച്ചും പറയാതിരിക്കാനാവുന്നില്ല. സിപിഐഎം സഖാക്കൾ കൊല്ലപ്പെടുമ്പോൾ “വെട്ടേറ്റു മരിച്ചു” എന്ന് കർമ്മിണി പ്രയോഗത്തിൽ റിപ്പോർട്ടു ചെയ്യുന്ന പതിവ് തെറ്റിക്കാതിരിക്കാൻ എന്തൊരു ജാഗ്രതയാണവർ പുലർത്തിയത്. ഇത്തരം എഡിറ്റിംഗ് സഹായം കൊണ്ടൊന്നും കോൺഗ്രസിന്റെ കൈയിലെ ചോരക്കറ മറയ്ക്കാൻ കഴിയില്ലെന്ന് മനസിലാക്കുക. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്. 

സഖാക്കൾ മിഥിലജിന്റെയും ഹക്ക് മുഹമ്മദിന്റെയും ക്രൂരമായ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവും രോഷവും രേഖപ്പെടുത്തുന്നു. ഒരിക്കലും തീരാത്ത വേദനയും നഷ്ടവുമാണ് അവരുടെ കുടുംബങ്ങൾക്കും സഖാക്കൾക്കും ഉണ്ടായത്. ആ വേദനയിൽ പങ്കുചേരുന്നു.

Friday, August 28, 2020

കോവിഡ്-19 ലോക സമ്പദ് വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.


കോവിഡ്-19 ലോക സമ്പദ് വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ പ്രതിസന്ധിയുടെ നടുവിലേക്കാണ് ജാതിമതഭേദമന്യേ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഓണം കടന്നു വന്നിരിക്കുന്നത്. പക്ഷേ, ഒഴിവുകഴിവുകൾ പറഞ്ഞു മാറി നിൽക്കാനല്ല, ഈ സന്ദർഭത്തിലും ജനങ്ങളെ പരമാവധി സഹായിക്കണമെന്ന ദൃഢനിശ്ചയവുമായാണ് സർക്കാർ ഇടപെട്ടത്. ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000-ൽ അധികം കോടി രൂപയാണ് സർക്കാർ വിതരണം ചെയ്തത്. 

ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് ഇനങ്ങളിൽ 2,304.57 കോടി രൂപയും, സര്‍വ്വീസ് പെന്‍ഷൻ ഇനത്തിൽ 1,545 കോടി രൂപയും, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നൽകാൻ 1,170.71 കോടി രൂപയും, ക്ഷേമനിധി പെന്‍ഷന്‍ സഹായമായി 158.85 കോടി രൂപയും, ഓണക്കിറ്റ് വിതരണം ചെയ്യാൻ 440 കോടി രൂപയും, നെല്ല് സംഭരണത്തിനായി 710.00 കോടി രൂപയും, ഓണം റേഷന്‍ ഇനത്തിൽ 112 കോടി രൂപയും, കണ്‍സ്യൂമര്‍ഫെഡിന് 35 കോടി രൂപയും, പെന്‍ഷന്‍, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്കായി കെഎസ്ആര്‍ടിസിക്ക് 140.63 കോടി രൂപയും, ആശാ വര്‍ക്കര്‍മാര്‍ക്ക് 26.42 കോടി രൂപയും, കൈത്തറി തൊഴിലാളികൾക്കായി 30 കോടി രൂപയും സർക്കാർ ചിലവഴിച്ചു. ഇതു കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും, അടഞ്ഞുകിടന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമുള്ള സഹായങ്ങളും വിതരണം ചെയ്തു. 

ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുന്നുണ്ട്. അവയില്‍ ചിലത്. ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 287 കശുവണ്ടി ഫാക്ടറികളിലെ 23,632 തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 2000 രൂപ വീതം എക്സ്ഗ്രേഷ്യയും കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 10 കിലോഗ്രാം വീതം അരിയും വിതരണം ചെയ്യുന്നതിന് 5,31,72,000 രൂപ അനുവദിച്ചിട്ടുണ്ട്. മരംകയറ്റത്തിനിടെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ അവശരായ 153 അപേക്ഷകര്‍ക്കും, മരം കയറ്റത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതരുടെ 97 അപേക്ഷകളും ഉള്‍പ്പെടെ ആകെ 250 അപേക്ഷകളില്‍ 1,71,85,000 രൂപയും അനുവദിച്ചു.

ഒരു വര്‍ഷത്തിലധികം കാലയളവില്‍ പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപങ്ങള്‍, കയര്‍ സൊസൈറ്റികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കായുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിലേയ്ക്കായി 6065 ഫാക്ടറി തൊഴിലാളികള്‍ക്കായി 1,21,30,000 രൂപ, 2666 എസ്റ്റേറ്റ് തൊഴിലാളികള്‍ ക്കായി 53,32,000 രൂപ, 2178 കയര്‍ തൊഴിലാളികള്‍ക്കായി 43,56,000രൂപ എന്നിങ്ങനെ ആകെ 2,18,18,000 രൂപ അനുവദിച്ചു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് വിതരണം നടത്തുന്നതിന് (20 കിലോഗ്രാം അരി, 1 കിലോ വെളിച്ചെണ്ണ, 2 കിലോ പഞ്ചസാര) 19,06,632 രൂപ അനുവദിച്ച് നല്‍കി. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരായ തൊഴിലാളികള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായം അനുവദിച്ചു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് 1000 രൂപ വീതം രണ്ടാംഗഡു ധനസഹായം നല്‍കും.

കോവിഡ് 19മായി ബന്ധപ്പെട്ട് ബോണസ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് ആയി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി 2020-ലെ ബോണസ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് അനുവദിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

പ്രതിസന്ധികളുണ്ടെങ്കിലും ഈ ഓണക്കാലത്ത് പട്ടിണി കിടക്കുന്ന ഒരാളും നമ്മുടെ സംസ്ഥാനത്തുണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ നടപടികളുമായാണ് മുന്നോട്ടു പോകുന്നത്. ഈ മഹാമാരിയുടെ കാലത്തും നമുക്ക് കരുതലോടെ ഓണം ആഘോഷിക്കാം. സർക്കാർ ഒപ്പമുണ്ട്.

Tuesday, August 25, 2020

പ്രശാന്ത്‌ ഭൂഷന്റെ രണ്ട്‌ ട്വീറ്റുകൾ‌ ഗുരുതരമായ ക്രിമിനൽ കോടതിയലക്ഷ്യമായി സുപ്രീംകോടതി കണ്ടു.

പ്രശാന്ത്‌ ഭൂഷന്റെ രണ്ട്‌ ട്വീറ്റുകൾ‌ ഗുരുതരമായ ക്രിമിനൽ കോടതിയലക്ഷ്യമായി സുപ്രീംകോടതി കണ്ടു. കഴിഞ്ഞ ജൂൺ 27ന്‌ പ്രശാന്ത്‌ ഭൂഷൺ നടത്തിയ ട്വീറ്റ്‌ ഏതാണ്ട്‌ ഇപ്രകാരമായിരുന്നു: ‘‘ഔപചാരികമായ അടിയന്തരാവസ്ഥ ഇല്ലാതെതന്നെ കഴിഞ്ഞ ആറുവർഷങ്ങളിൽ ജനാധിപത്യം എങ്ങനെ തർക്കപ്പെട്ടുവെന്ന്‌ ചരിത്രകാരന്മാർ ഭാവിയിൽ തിരിഞ്ഞുനോക്കുമ്പോൾ തകർത്തതിൽ സുപ്രീംകോടതി വഹിച്ച പങ്കും അതിലും വിശേഷിച്ച്‌ കഴിഞ്ഞ നാല്‌ ചീഫ്‌ ജസ്റ്റിസുകൾ വഹിച്ച പങ്കും അവർ അടയാളപ്പെടുത്തും.’’ പ്രശാന്ത്‌ ഭൂഷൺ ജൂൺ 29ന്‌ ചെയ്‌ത ട്വീറ്റിൽ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ബോബ്‌ഡെ മാസ്‌കോ ഹെൽമെറ്റോ ധരിക്കാതെ ഒരു ബിജെപിക്കാരന്റെ വിലയേറിയ ഹാർലി ഡേവിഡ്‌സൺ സൂപ്പർ മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന ചിത്രവും ‘‘പൗരന്മാർക്ക്‌ തങ്ങളുടെ മൗലികാവകാശമായ നീതി ലഭിക്കുക എന്നത്‌ സുപ്രീംകോടതി നിഷേധിക്കുന്ന സന്ദർഭമാണിത്‌‌. എന്തെന്നാൽ അത്‌ ലോക്‌ഡൗണിലാണ്‌.’’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. ഈ അഭിപ്രായ പ്രകടനങ്ങൾ ക്രിമിനൽ കോടതിയലക്ഷ്യമായി ഒരിക്കലും കണക്കാക്കാനാകില്ല. ജനാധിപത്യവും പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടവയാണെന്നും അക്കാര്യത്തിൽ സുപ്രീംകോടതിയുടെ വമ്പിച്ച ഉത്തരവാദിത്തവുമാണ്‌ ഈ ട്വീറ്റുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌. അതോടൊപ്പം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പോരായ്‌മകളും ഓർമിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണഘടനാ സ്ഥാപനങ്ങളോരോന്നും തങ്ങളെപ്പറ്റിയുള്ള അഭിപ്രായപ്രകടനങ്ങളും വിമർശനങ്ങളും ഒട്ടും അസഹിഷ്‌ണുത പ്രകടിപ്പിക്കാതെയും സമചിത്തതയോടെയുമാണ്‌ സമീപിക്കേണ്ടത്‌. ചൂണ്ടിക്കാണിക്കുന്ന പോരായ്‌മകൾ തിരുത്താനുള്ള ജനാധിപത്യ മനോഭാവം പ്രകടിപ്പിക്കുകയും വേണം.
 
സുപ്രീംകോടതിയുടെ വിധിന്യായങ്ങളെയും നടപടിക്രമങ്ങളെയും പറ്റി അടുത്തകാലത്ത്‌ വിമർശനങ്ങൾ വർധിച്ചുവരുന്നുണ്ടെന്ന്‌ കണക്കിലെടുക്കേണ്ടതുണ്ട്‌. അയോധ്യ തർക്കത്തിലെ സുപ്രീംകോടതി വിധി മതനിരപേക്ഷതത്വം ഉയർത്തിപ്പിടിക്കുന്നില്ലെന്ന വിമർശനം ഉയർന്നുവന്നിട്ടുണ്ട്‌. വസ്‌തുതർക്കത്തിൽ വസ്‌തുതയ്‌ക്കും തെളിവിനും നൽകേണ്ട പരിഗണനയ്‌ക്ക്‌ ഉപരിയായി വിശ്വാസങ്ങൾക്ക്‌ നൽകപ്പെട്ടതായി വിമർശനമുണ്ട്‌. ജമ്മു കശ്‌മീരിനെ സംബന്ധിച്ച ഭരണഘടനയിലെ 370ഉം 35 (എ)യും അനുച്ഛേദങ്ങളും റദ്ദക്കിയതിനെ ചോദ്യംചെയ്‌ത്‌ 2019 ആഗസ്‌തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട്‌ ഹർജികളിൽ ഇനിയും തീർപ്പുകൽപ്പിച്ചിട്ടില്ല. പൗരത്വ അവകാശനിയമ ഭേദഗതിയെ ചോദ്യംചെയ്‌തുകൊണ്ട്‌ നൽകിയ ഹർജികളും തീരുമാനിക്കപ്പെട്ടിട്ടില്ല. നീതി വൈകുന്നതിനാൽ നീതി നിഷേധിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു എന്ന വിമർശനവും ശക്തിപ്പെട്ടുവരുന്നുണ്ട്‌. പരാതിക്കാരനും വിധികർത്താവും ഒരാളാകുമ്പോൾ വിമർശനങ്ങളെ അസഹിഷ്‌ണുതയോടും പക്ഷപാതപരമായും വിലയിരുത്താനുള്ള സാധ്യത വളരെ വലുതാണ്‌. അതുകൊണ്ടാണ്‌ ക്രിമിനൽ കോടതിയലക്ഷ്യ കേസുകൾ കോടതിതന്നെ കൈകാര്യം ചെയ്യുന്ന രീതി നീതിനിഷേധത്തിൽ ചെന്നെത്തുന്നത്‌. അത്തരം കേസുകൾ പരിഗണിക്കുന്നതിനും തെളിവെടുക്കുന്നതിനും തീർപ്പുകൽപ്പിക്കുന്നതിനും കോടതികളിൽനിന്ന്‌ സ്വതന്ത്രമായ ഒരു പ്രത്യേക സംവിധാനം ഒരുക്കുന്നതാണ്‌ അഭികാമ്യം.

Thursday, August 20, 2020

കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും മുസ്ലിംലീഗും യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികളും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും


കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും മുസ്ലിംലീഗും യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികളും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും വൻകിട കോർപറേറ്റുകളും അണിനിരന്നിരിക്കുകയാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടുകയാണെങ്കിലും കേരളത്തിൽ എൽഡിഎഫിനെതിരെ അവർ യോജിപ്പോടെ നീങ്ങുന്നു. സർക്കാരിനെതിരെ ഒരു കള്ളക്കഥ പലതവണ ആവർത്തിക്കുകമാത്രമല്ല, പല കള്ളക്കഥകൾ ഒരുമിച്ച്‌ പ്രചരിപ്പിച്ചും ആവർത്തിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. കോവിഡ്‌‐19 വ്യാപനത്തെ തടയാനെടുക്കുന്ന നടപടികളുടെ ഫലമായി പാർടി അംഗങ്ങളുടെയും അനുഭാവികളുടെയും ജനറൽ ബോഡി യോഗങ്ങളോ പ്രകടനങ്ങളോ പൊതുസമ്മേളനങ്ങളോ നടത്താനാകുന്നില്ല. ഈ പരിമിതി കണക്കിലെടുത്ത്‌ യുഡിഎഫും ബിജെപിയും വലതുപക്ഷ സ്വഭാവമുള്ള അച്ചടി-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളും സർക്കാരിനെതിരെ വിഷലിപ്‌തമായ കള്ളപ്രചാരവേലകൾ സംഘടിപ്പിക്കുകയാണ്‌. നാടനും വിദേശീയവുമായ കോർപറേറ്റുകളുടെ വമ്പിച്ച ധനവും ഇവർക്ക്‌ തുണയായുണ്ട്‌. വലതുപക്ഷശക്തികളുടെ ഈ നീക്കങ്ങൾ ഞങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. എന്നെല്ലാം ഇടതുപക്ഷ പ്രസ്ഥാനം കരുത്താർജിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ബൂർഷ്വ-ഭൂപ്രഭു വർഗത്തിന്റെയും അത്തരം രാഷ്ട്രീയകക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും ഭാഗത്തുനിന്ന്‌ അപവാദപ്രചാരണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്‌. കേരളത്തിൽ പരാജയപ്പെടുത്തിയാൽ ഇന്ത്യയിലാകെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമെന്ന്‌ അവർ കണക്കുകൂട്ടുന്നു.
 

ഇന്ത്യൻ ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളിലും വ്യവസായ മേഖലയിലും ഇന്ത്യ വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ

 ഇന്ത്യൻ ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളിലും  വ്യവസായ മേഖലയിലും ഇന്ത്യ  വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന്  കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ

ഇന്ത്യൻ  ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോള തലത്തിലുള്ള പ്രവർത്തനങ്ങളിലും  വ്യവസായ മേഖലയിലും ഇന്ത്യ  വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന്  കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി   ശ്രീ പിയൂഷ് ഗോയൽ  പറഞ്ഞു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പന്ത്രണ്ടാമത് മെഡ് -ടെക്  ആഗോള സമ്മേളനം ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കും ലോകത്തിനാകെയും ആവശ്യമായ മരുന്ന് രാജ്യത്തെ മരുന്ന് നിർമ്മാണ മേഖല  ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.

Tuesday, July 14, 2020

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണം.


സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണം.

സ്വര്‍ണ്ണക്കടത്ത് കേസിന്റെ ചുരുളഴിയണമെങ്കില്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രിയ്ക്ക് ഇതുസംബന്ധിച്ച് പലതും പറയാന്‍ കഴിയും. ഇന്റലിജൻസ്  സംവിധാനം ഉണ്ടായിട്ടും ഇത്രയും വലിയ തട്ടിപ്പ് സംഘം മുഖ്യമന്ത്രിയുടെ വകുപ്പില്‍ കയറിക്കൂടിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അത് ആരും വിശ്വസിക്കില്ല. അതുകൊണ്ട് മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണം.
മുന്‍ ഐ.ടി സെക്രട്ടറിക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായി അടുത്തബന്ധം ഉണ്ടായിരുന്നെന്ന് സാധൂകരിക്കുന്ന തെളിവുകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് തെളിവുകളില്ലെന്നാണ്.ലാവിലിന്‍ കേസ് ഉള്‍പ്പെടെ പല നിര്‍ണ്ണായക ഇടപാടുകളെ സംബന്ധിച്ച കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്നതാണോ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തുടരെ ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌നാ സുരേഷ് എന്തിനാണ്  മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിരന്തരം ഫോണില്‍ വിളിച്ചത്?.

തെളിവുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി എത്ര സുരക്ഷാ കവചം ഒരുക്കിയാലും ശിവശങ്കറിനെ രക്ഷിക്കാനാവില്ല.രാഷ്ട്രീയ അഴിമതി പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണമാണ് ആവശ്യം. വിവിധ കരാറുകളിലൂടെ  കോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. അഴിമതിയുടെ അഴുക്കുചാലില്‍ മുങ്ങിനിവര്‍ന്ന സര്‍ക്കാരാണിത്. കോവിഡിനെ മറയാക്കി പ്രതിഷേധങ്ങളുടെ വായമൂടിക്കെട്ടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.അത് വിലപ്പോകില്ല. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരും വരെ കോണ്‍ഗ്രസ് പോരാട്ടം തുടരും.അതിന്റെ വെറും ഒരു സൂചനയാണ് ഇന്ന് സംസ്ഥാനവ്യാപകമായി ജില്ലാ കളക്ട്രേറ്റുകളിലേക്ക് നടന്ന പ്രതിഷേധ ധര്‍ണ്ണ. കള്ളക്കടത്തുകാരുടെ അഭയകേന്ദ്രമായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനെ തള്ളിപ്പറയാന്‍ എന്തുകൊണ്ട് സി.പി.എം നേതൃത്വം തയ്യാറാകുന്നില്ല.

 കവലകള്‍ തോറും കോവിഡ് കാലത്ത്  ബാരിക്കേട് പണിത് ഓരോ വാഹനവും പരിശോധിച്ച് കൊണ്ടിരിക്കുന്ന കേരള പോലീസ് അറിയാതെ കള്ളക്കടത്ത് നായകനും നായികയും   
ബാംഗ്ലൂരിൽഎത്തി എന്നത് ആഭ്യന്തര വകുപ്പിന് തന്നെ അപമാനമാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് ഒരിക്കലും സാധ്യമല്ല.

Saturday, July 11, 2020

കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.


കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ആണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയില്‍ ഇന്നലെ മരണമടഞ്ഞ പി.കെ. ബാലകൃഷ്ണന്‍ നായര്‍ (79) എന്ന വ്യക്തിയുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു.

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലായിരുന്ന സെയ്ഫുദ്ദീന്‍ (66) ഇന്നലെ മരണമടഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 57 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 51 പേര്‍ക്കും, എറണാകുളം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 29 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 7 പേര്‍ക്കും, തൃശൂര്‍, കോട്ടയം ജില്ലകളിലെ 4 പേര്‍ക്ക് വിതവും, കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 4 ഡി.എസ്.സി. ജവാന്‍മാര്‍ക്കും, ആലപ്പുഴ ജില്ലയിലെ 2 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ജില്ലയിലെ ഓരോ ബി.എസ്.എഫ്. ജവാന്‍മാര്‍ക്ക് വീതവും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് 143 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 43 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3,442 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,965 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,050 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,78,356 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3694 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 570 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,104 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,34,849 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6449 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 73,768 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 66,636 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചെങ്ങമനാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14), കരുമല്ലൂര്‍ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂര്‍-നീലേശ്വരം (13), വടക്കേക്കര (15), അലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം (2, 3), പുലിയൂര്‍ (1), ആലപ്പുഴ മുന്‍സിപ്പാലിറ്റി (1), ആല (13), കോട്ടയം ജില്ലയിലെ മണര്‍ക്കാട് (8), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (10, 11, 14), വാത്തിക്കുടി (11, 14), വയനാട് ജില്ലയിലെ കോട്ടത്തറ (5), കണിയാമ്പറ്റ (12), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2), കടമ്പൂര്‍ (3), കടന്നപ്പള്ളി-പാണപ്പുഴ (7, 10), കൊട്ടിയൂര്‍ (11), കറുമാത്തൂര്‍ (2, 10), മാടായി (7), പാപ്പിനിശ്ശേരി (16), തില്ലങ്കേരി (10), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (9), തച്ചമ്പാറ (5), തൃക്കടീരി (10), തിരുമിട്ടക്കോട് (8), നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2) പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 195 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

​​സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പുറപ്പെടുവിക്കുന്ന പ്രസ്താവന


​​സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പുറപ്പെടുവിക്കുന്ന പ്രസ്താവന

സ്വർണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തിരിക്കെ വിവാദങ്ങളുടെ പുകമറയുയർത്തുന്നവർ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. കോവിഡ് ദുരന്തകാലത്തുപോലും നാടിനെയും നാട്ടുകാരെയും കുരുതികൊടുത്തുകൊണ്ട് ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുന്ന ബി ജെ പി - യു ഡി എഫ് കൂട്ടുകെട്ടിനെ ജനം തിരിച്ചറിയും.

സ്വർണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം കേസിൽ ഏതന്വേഷണവും ആകാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെയാണ് അടിവരയിടുന്നത്. സ്വർണ്ണക്കടത്തിന്റെ ആസൂത്രകരെയും നടത്തിപ്പുകാരെയും ഗുണഭോക്താക്കളെയും അവരുടെ രക്ഷിതാക്കളെയും ഇതിലൂടെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. മറ്റുകള്ളക്കടത്ത് കേസുകളുടെ ഗതി ഈ കേസിനുണ്ടാകരുത്. എന്നു മാത്രമല്ല, മറ്റു കേസുകളുടെ പിന്നാമ്പുറങ്ങളിലേക്കുകൂടി ഇതിലൂടെ കടയ്ക്കാനാകണം.
ഈ സ്വർണ്ണക്കടത്ത് പുറത്തുവന്നയുടൻ പലർക്കുമെതിരെ വിരൽ ചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവർ ഏറെയാണ്. അവരെല്ലാം തെളിവുകൾ അന്വേഷകർക്ക് കൈമാറണം. യു എ പി എയിലെ 43 എഫ് അതിന് അവസരം നൽകുന്നു. കസ്റ്റംസ് അന്വേഷിക്കുമ്പോഴും സമാന അവസരം ഉണ്ടായിരുന്നു. അന്ന് അവർ അത് ചെയ്തില്ല ഇനിയെങ്കിലും അതിന് തയ്യാറാകണം. കള്ളതെളിവുനൽകിയാൽ ശിക്ഷയുണ്ട്. ഇനിയും തെളിവുകൾ നൽകാൻ ഇക്കുട്ടർ തയ്യറായില്ലെങ്കിൽ ഇവർ ഇതുവരെ വിളിച്ചുപറഞ്ഞതൊക്കെ കള്ളമായിരുന്നു എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. സ്വർണ്ണക്കടത്ത് കേസ് ഉണ്ടായതുമുതൽ വിവാദം വിതച്ച് രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിച്ചവർക്ക് മറയ്ക്കാൻ പലതുമുണ്ടെന്ന് തെളിയുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്.

സ്വർണ്ണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാൻ ഇടപെട്ടത് സംഘപരിവാർ പ്രവർത്തകനായ ഒരു ക്ലിയറിംഗ് ഏജന്റാണ് എന്നത് നിസ്സാരമല്ല. ബാഗ് തടഞ്ഞുവച്ചാൽ പണിപോകും എന്ന് ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി. വിട്ടുകൊടുക്കില്ല എന്ന് കണ്ടപ്പോൾ ബാഗ് തിരിച്ചയക്കാനും സമ്മർദ്ദം ചെലുത്തി.

ഇതിനുപിന്നാലെയാണ് സ്വർണ്ണം കൊണ്ടുവന്നത് നയതന്ത്രബാഗിലല്ല എന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന വന്നത്. നയതന്ത്രബാഗ് ക്ലിയർ ചെയ്യാൻ ഏജന്റിന്റെ ആവശ്യമില്ല എന്നിട്ടും ബി എം എസ് നേതാവായ ക്ലിയറിംഗ് ഏജന്റ് അതിൽ ഇടപെട്ടു. സ്വർണ്ണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനകാരിലേക്കും വിരൽ ചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂകാനാണോ മുരളീധരന്റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല.

ഇതിനുപിന്നാലെയാണ് സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗിലാണ് എന്ന എൻ ഐ എ യുടെ പ്രസ്താവന പുറത്തുവരുന്നത്. അതോടെ മുരളീധരൻ സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിദേശകാര്യ സഹമന്ത്രിയുടെ കസേരയിലിരിക്കുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കുന്നത് ഉത്തമമായിരിക്കും.

ഇതോടൊപ്പം പുറത്തുവന്ന മറ്റൊരുകാര്യംകൂടിയുണ്ട് കേസിലെ പ്രതി സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാർ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതാവായ വക്കീലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഈ കേസിലെ പ്രതിയുടെ സംരക്ഷണത്തിന് രാജ്യസ്നേഹം പ്രസംഗിക്കുന്ന സംഘപരിവാർ സംഘടനയുടെ നേതാവുതന്നെ നേരിട്ടിറങ്ങിപുറപ്പെട്ടത് ശ്രദ്ധേയമാണ്.

കള്ളൻ കപ്പലിൽ തന്നെയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. കുറ്റവാളികളുടെ കൂട്ടുകാർ തന്നെയാണ് കേരളത്തിൽ സ്വർണ്ണക്കടത്തിനെച്ചൊല്ലി രാഷ്ട്രീയ കൂക്കിവിളിയിലും കലാപശ്രമത്തിലും ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ ബി ജെ പിയും യു ഡി എഫും ഒറ്റക്കെട്ടാണ്.

കേരളത്തെ കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ കൈമെയ് മറന്ന് അധ്വാനിക്കുകയും അതിൽ സാർവ്വദേശീയ മാതൃക സൃഷ്ട്ടിച്ചു തിളങ്ങിനിൽക്കുകയും ചെയ്യുന്ന സർക്കാരിന്റെ ശോഭയ്ക്ക് മങ്ങലേൽപ്പിക്കാൻ ഇവർക്ക് കഴിയില്ല. ജനങ്ങളെല്ലാം കാണുന്നുണ്ട് സി പി ഐ (എം)ന്റെയും എൽ ഡി എഫിന്റെയും പിണറായി വിജയൻ മന്ത്രിസഭയുടെയും കരുത്ത് ജനവിശ്വാസമാണ്. വിവാദങ്ങളെ തള്ളിക്കളഞ്ഞ് ജനപിന്തുണയോടെ പാർടിയും മുന്നണിയും സർക്കാരും മുന്നോട്ടുപോകും.

Thursday, July 9, 2020

കേരളത്തില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.


കേരളത്തില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 40, സൗദി അറേബ്യ- 37, കുവൈറ്റ്- 19, ഖത്തര്‍- 13, ഒമാന്‍- 4, ദക്ഷിണാഫ്രിക്ക- 1, ന്യൂസിലാന്റ്- 1, ഉസ്ബക്കിസ്ഥാന്‍- 1, ബഹറിന്‍- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക 19, മഹാരാഷ്ട്ര 14, ജാര്‍ഖണ്ഡ്- 11, തെലുങ്കാന- 9, തമിഴ്‌നാട്- 7, പശ്ചിമ ബംഗാള്‍- 3, ഒഡീഷ- 3, രാജസ്ഥാന്‍- 2, ഡല്‍ഹി- 2, ബീഹാര്‍- 1, ആന്ധ്രാപ്രദേശ്- 1, ഗുജറാത്ത്- 1, ഛത്തീസ്ഘഡ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

140 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 92 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 10, കൊല്ലം, എറണാകുളം ജില്ലകളിലെ 4 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ മൂന്നും, ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ ഒരു ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 2 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും (മലപ്പുറം 1, കാസറഗോഡ് 1), എറണാകുളം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും (ആലപ്പുഴ 1), തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 8 പേരുടെ വീതവും, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2795 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3710 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,960 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,699 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3261 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 471 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,592 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,07,219 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4854 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 66,934 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 63,199 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ മരട് മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4), ഇടുക്കി ജില്ലയിലെ കുമാരമംഗലം (14), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (12), വയനാട് ജില്ലയിലെ മേപ്പാടി (19, 22), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (6), തൃശൂര്‍ ജില്ലയിലെ നടത്തറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (2), പാറക്കടവ് (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 181 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Wednesday, July 8, 2020

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊടുക്കുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര മാനമുള്ളതിനാല്‍ ഈ കേസ് റോയും എന്‍.ഐ.എയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.



സ്വര്ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊടുക്കുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര മാനമുള്ളതിനാല് ഈ കേസ് റോയും എന്.ഐ.എയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

യു.എ.ഇ കോണ്സുലേറ്റിന്റെ പേര് ദുരുപയോഗം ചെയ്ത് നയതന്ത്ര ബാഗേജിലാണ് സ്വര്ണ്ണം കടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു സാധാരണ സ്വര്ണ്ണക്കടത്തായി കാണാന് സാധ്യമല്ല. നയതന്ത്ര ചാനല് വഴി പത്തുതവണ സ്വര്ണ്ണം കടത്തി കേരളത്തില് കൊണ്ടുവന്നതായിട്ടാണ് പറയപ്പെടുന്നത്.ഈ സംഭവം നമ്മുടെ രാജ്യസുരക്ഷയേയും യു.എ.ഇയുമായുള്ള സുഹൃദ് ബന്ധത്തേയും ബാധിക്കുന്നതാണ്.യു.എ.ഇയും ഇന്ത്യയും തമ്മിലും പ്രത്യേകിച്ച് കേരളവുമായും സുദൃഢവും ആത്മാര്ത്ഥവും ഊഷ്മളവുമായ ബന്ധമാണുള്ളത്. പതിനായിരക്കണക്കിന് പ്രവാസികള്ക്ക് അന്നം നല്കുന്ന നാടാണ് യു.എ.ഇ. കേരളീയരായ പ്രവാസികളുടെ ശക്തമായ സാന്നിധ്യം യു.എ.യില് ഉണ്ടെന്ന് മനസിലാക്കിയാണ് 2016 ല് ഒരു കോണ്സുലേറ്റ് ജനറലിന്റെ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്ത്തനം ആരംഭിക്കാന് യു.എ.ഇ തീരുമാനിച്ചത്.

Saturday, July 4, 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി.


കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങളും ശ്രദ്ധിക്കണം. ഉചിതമായ സമയത്താണ് രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്കിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ രാജ്യത്തെ സ്ഥിതിഗതികള്‍ ശാന്തമാണ്. കൊറോണ വ്യാപനം തടയുന്നതില്‍ ഉചിതമായ സമയത്ത് നാം എടുത്ത തീരുമാനങ്ങളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും ഗുണം ചെയ്തു.

ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് അണ്‍ലോക്ക് ഒന്നാം ഘട്ടം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആളുകള്‍ വ്യാപകമായി പുറത്തിറങ്ങാനും സാമൂഹികമായി ഇടപഴകാനും ആരംഭിച്ചു. മുന്‍പ് മാസ്‌ക് ഉപയോഗിക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ നാം അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ദിവസം നിരവധി തവണ നാം കൈകള്‍ കഴുകിയിരുന്നു .

രാജ്യം രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകണം. നിലവിലെ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ അതിന് അനുവദിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പിഎം ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കാലാവധി നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു. ഈ വര്‍ഷം നവംബര്‍വരെയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. വരും മാസങ്ങളിലെ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് പദ്ധതിയുടെ കാലാവധി അഞ്ച് മാസം കൂടി നീട്ടി നല്‍കന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം പദ്ധതിയുടെ കാലാവധി നീട്ടുന്നതായി അറിയിച്ചത്.

ഗരീബ് കല്യാണ്‍ യോജനയുടെ കാലാവധി നീട്ടിയതോടെ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് നവംബര്‍ മാസം വരെ അഞ്ച് കിലോ വീതം ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കും. 90,000 കോടിയാണ് ഇതിനായി സര്‍ക്കാരിന് ചിലവ് വരുന്നത്.

ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31,0000 കോടി രൂപ 20 കോടി പാവപ്പെട്ടവരുടെ ബങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ഇതിന് പുറമേ കര്‍ഷകര്‍ക്ക് സഹായമായി ഇതുവരെ 18,000 കോടി രൂപയും സര്‍ക്കാര്‍ നല്‍കി.

ഇന്ന് പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാരിന് സൗജന്യമായി നല്‍കാന്‍ കഴിയുന്നുണ്ട് എങ്കില്‍ അതിന്റെ അംഗീകാരം സമൂഹത്തിലെ രണ്ട് വിഭാഗക്കാര്‍ക്കുള്ളതാണ്. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരാണ് ആദ്യത്തെ വിഭാഗം. രണ്ടാമത്തെ വിഭാഗം ആകട്ടെ സത്യസന്ധമായി നികുതി അടക്കുന്നവരും. ഇരു വിഭാഗങ്ങള്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ- 52, യു.എ.ഇ. - 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- 1, മാള്‍ഡോവ- 1, നെജീരിയ- 1, സൗത്ത് ആഫ്രിക്ക- 1, ഐവറികോസ്റ്റ് - 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 20, തമിഴ്‌നാട്- 12, മഹാരാഷ്ട്ര- 7, ഡല്‍ഹി- 6, തെലുങ്കാന - 5, ഉത്തര്‍പ്രദേശ് - 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 38 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും (ഒരു മലപ്പുറം, ഒരു കോഴിക്കോട്), തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (3 കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, മലപ്പുറം (ഒരു കോട്ടയം), കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 1,77,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,74,844 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2915 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7219 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,60,011 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5092 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 56,226 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 53,692 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5, 8), രാജകുമാരി (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 135 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Tuesday, June 30, 2020

ജി.വൈ.പ്രമോദ്, പാറയിൽ മോഹനൻ, പുഞ്ചക്കരി രതീഷ് പ്രശാന്ത് മുട്ടത്തറ എന്നിവർ മാർച്ചിന് നേതൃത്വം നൽകി

പട്ടികജാതി പട്ടിക വർഗ്ഗ സംവരണ തസ്തികളിലേയ്ക്കുള്ള ഒഴിവുകളിൽ നിയമനം നടത്താതെ  സംസ്ഥാന സർക്കാരും പി.എസ്.സിയും നടത്തുന്ന സംവരണ അട്ടിമറി അവസാനിപ്പിക്കണമെന്ന്  ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീ. 
സംവരണ ഒഴിവുകളിലേയ്ക്ക് ഉടൻ നിയമനം നടത്തുക, സെക്രട്ടറിയേറ്റിലെ എംപ്ലോയ്മെന്റ്  ബി സെൽ നിർത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  പട്ടികജാതി  മോർച്ച നടത്തിയ  സെക്രട്ടറിയേറ്റ്  മാർച്ച് ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്ക്  സർക്കാർ  നിയമന ങ്ങളിൽ അയിത്തം കൽപ്പിച്ചിരിക്കുകയാണ്. പട്ടികജാതി വർഗ്ഗ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെ ടുന്നില്ല. 87 വകുപ്പുകളിലായി  നൂറുകണക്കിന് ഒഴിവുകൾ  നിലവിലുണ്ട്  ഇതൊന്നും  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംവരണ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് തലവന്മാർക്കെ തിരെ  നടപടിയെടുക്കുവാൻ  സർക്കാർ  തയ്യാറാകണം. ഒാരോ വകുപ്പിലും  ഗസ്റ്റഡ്/ നോൺ ഗസറ്റഡ് /ലാസ്റ്റ് ഗ്രെയ്ഡ് വിഭാഗങ്ങളായി  10%  നിയമങ്ങൾ എസ്.സി/ എസ്.റ്റി  വിഭാഗങ്ങ ൾക്ക്  സംവരണം  ചെയ്യപ്പെട്ടവയാണ്. ഓരോ  വർഷവും  മാർച്ച് മാസത്തിൽ  സംവരണ ഒഴിവുകളിലെ  പ്രതിനിധ്യം  മുഖ്യമന്ത്രിയുടെ  അദ്ധ്യക്ഷതയിൽ പരിശോധിക്കേണ്ടതാണ്  കേരളത്തിൽ ഇത് നടക്കുന്നില്ല. ഓരോ വകുപ്പിലേയും നിയമനങ്ങളിലെ പട്ടികജാതി/വർഗ്ഗ പ്രാതിനിധ്യം  കൃത്യമായി പരിശോധിച്ച്  കുറവുണ്ടെങ്കിൽ  പി.എസ്.സിയ്ക്കു റിപ്പോർട്ട് ചെയ്ത് നിയമ നടപടിക്ക്  നേതൃത്വം  കൊടുക്കേണ്ട  സെക്രട്ടറിയേറ്റിലെ എംപ്ലോയ്മെന്റ് സെൽ ബി സംസ്ഥാന നിർത്തലാക്കാൻ പോകുകയാണ്. ഇതോടെ സംവരണ നിയമങ്ങളിലെ പരിശോധന ഇല്ലാതാകും. ഇതിലൂടെ സമ്പൂർണ്ണ സംവരണ നിയമ അട്ടിമറിയാണ് സർക്കാർ  നടത്തുന്നത്. എംപ്ലോയിമെന്റ് ബി സെൽ നില നിർത്താൻ സർക്കാർ തയ്യാറാകണം.
 രണ്ട് വർഷം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട 1967 സംവരണ ഒഴിവുകളിൽ പി.എസ്.സി  ഇതുവരെയും നിയമനനടപടികൾ  ആരംഭിച്ചിട്ടില്ല. ഇത്  ഉദ്യോഗാർത്ഥികളോടുള്ള  കൊടും  ക്രൂരതയാണ്. ഇൗ ഒഴിവുകളിലും  പിൻവാതിൽ നിയമനം നടത്താനാണ്  സർക്കാർ ശ്രമിക്കുന്നത്. വിവിധ വകുപ്പുകളിൽ  റിപ്പോർട്ട് ചെയ്യപ്പെട്ട 1967  സംവരണ ഒഴിവുകളിൽ  ഉടൻ നിയമനം നടത്തൻ സർക്കർ തയ്യാറാകണം.പ്രതിഷേധമാർച്ചിൽ മോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, വൈ.പ്രസിഡന്റ് അഡ്വ.സന്ദീപ്കുമാർ, എന്നിവർ  സംസാരിച്ചു. ജില്ലാ പ്രസിഡന്റ്  വിളപ്പിൽ സന്തോഷ്, ജില്ലാ ഭാരവാഹികളായ വക്കം സുനിൽ, ജി.വൈ.പ്രമോദ്, പാറയിൽ മോഹനൻ, പുഞ്ചക്കരി രതീഷ് പ്രശാന്ത് മുട്ടത്തറ എന്നിവർ മാർച്ചിന് നേതൃത്വം നൽകി

​​വെൽഫെയർ പാർടിയെ മുൻനിർത്തി ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയസഖ്യമുണ്ടാക്കാനുള്ള മുസ്ലിംലീഗ് തീരുമാനം യുഡിഎഫ് അംഗീകാരത്തോടെയാണെന്നാണ് ലീഗ് സെക്രട്ടറി പറയുന്നത്.


​​വെൽഫെയർ പാർടിയെ മുൻനിർത്തി ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയസഖ്യമുണ്ടാക്കാനുള്ള മുസ്ലിംലീഗ് തീരുമാനം യുഡിഎഫ് അംഗീകാരത്തോടെയാണെന്നാണ് ലീഗ് സെക്രട്ടറി പറയുന്നത്. മുസ്ലിം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തെക്കുറിച്ച് മതനിരപേക്ഷ പാർടി എന്നവകാശപ്പെടുന്ന കോൺഗ്രസ് മൗനം ദീക്ഷിക്കുന്നു. എല്ലാവരും അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് രൂപംകൊള്ളുന്നതെന്ന് വ്യക്തം. ഏതായാലും മുസ്ലിംലീഗിനുള്ളിൽ അമർഷം പുകയുന്നുണ്ട്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പരസ്യമായി എതിർത്ത്‌ പ്രസ്താവന ഇറക്കി. ലീഗ് അണികളിൽ ഗണ്യമായ വിഭാഗങ്ങളായ സുന്നി- മുജാഹിദ് പ്രസ്ഥാനങ്ങളും ലീഗിന്റെ നിലപാടിൽ അമർഷമുള്ളവരാണ്. 

നട്‌വത്തുൽ മുജാഹിദിന്റെ ഔദ്യോഗിക വാരിക "ശബാബ്' 2020 ജൂൺ 26 ലക്കം രൂക്ഷവിമർശനവുമായി മുസ്ലിംലീഗിനെ ചോദ്യം ചെയ്യുന്നു. അവർ ഉന്നയിച്ചത് മൂന്ന് ചോദ്യമാണ്. ‘ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷത്തോടൊപ്പം ഇനി നീക്കുപോക്കു നടക്കില്ല എന്നുറപ്പായ പശ്ചാത്തലത്തിൽ "ശൂറ'കൂടി എടുത്ത തീരുമാനമായിരിക്കുമല്ലോ ലീഗുമായി കൈകോർക്കുക എന്നത്. ലീഗ് ഇതിന് പച്ചക്കൊടി കാണിക്കുമ്പോൾ മൂന്ന് ചോദ്യത്തിനെങ്കിലും ലീഗ് നേതൃത്വം മറുപടി പറയാൻ ബാധ്യസ്ഥമാണ്.'

(1)2009-2010 കാലത്തും അതിനുമുമ്പും ശേഷവും ലീഗ്-ജമാഅത്തെ കൊമ്പുകോർക്കലിൽ ജമാഅത്തെ ഇസ്ലാമിക്കുനേരെ ആരോപിച്ച ഗുരുതരമായ ആരോപണങ്ങൾ മുസ്ലിംലീഗ് നേതൃത്വം പിൻവലിച്ചോ?

(2)ജമാഅത്തെ ഇസ്ലാമി അതിന്റെ അടിസ്ഥാന ആദർശമായ മതരാഷ്ട്രവാദം (ഒ അബ്ദുറഹിമാന്റെ ഭാഷയിൽ തിയോ ഡെമോക്രസി) പ്രയോഗതലത്തിലെന്നപോലെ ആദർശതലത്തിലും താത്വികരംഗത്തും പൂർണമായും ഉപേക്ഷിച്ചു എന്ന് മുസ്ലിംലീഗ് വിശ്വസിക്കുന്നുണ്ടോ?

(3)ബിജെപിയുമായി കോൺഗ്രസ് തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയാൽ മുസ്ലിംലീഗ് യുഡിഎഫിൽ തുടരുമോ പിരിഞ്ഞുപോരുമോ? എന്തുകൊണ്ട്?
സ്വന്തം അണികളിൽ നിന്നുയരുന്ന ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ലീഗ് നേതൃത്വം വല്ലാതെ വിയർക്കേണ്ടി വരും. ഒക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ മുന്നണിയെ നേരിടാൻ യുഡിഎഫിന്റെ ആത്മവിശ്വാസം ചോർന്നുപോയോ? യുഡിഎഫിന് പരാജയഭീതി ഉണ്ടായതുകൊണ്ടല്ലെ പുതിയ ബന്ധുക്കളെ അന്വേഷിക്കുന്നത്?

Tuesday, June 16, 2020

കോവിഡ് 19 ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുമായി സജീവമായ ഇടപെടലിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

കോവിഡ് 19 ചികിത്സയ്ക്ക്  സ്വകാര്യ ആശുപത്രികളുമായി  സജീവമായ ഇടപെടലിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

കോവിഡ് 19 ചികിത്സയ്ക്ക് ആവശ്യമായ തീവ്രപരിചരണ സംവിധാനവും കിടക്കകളും ലഭ്യമാക്കാനും കോവിഡ് സേവനങ്ങള്‍ക്ക് ന്യായവും സുതാര്യവുമായ നിരക്കുകള്‍ ഉറപ്പാക്കാനും, രാജ്യത്തെ സ്വകാര്യ ആശുപത്രികളുമായി സജീവമായ ഇടപെടല്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി.


സംസ്ഥാനത്ത്  53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്‌നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.

അമേരിക്കയിലെ മലയാളി സംഘടനാ പ്രിതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള


അമേരിക്കയിലെ മലയാളി സംഘടനാ പ്രിതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള, നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക വിമാന സര്‍വ്വീസ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കൂടുതല്‍ സര്‍വ്വീസ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്. സാന്‍ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ചിക്കാഗോ എന്നിവിടങ്ങളില്‍ നിന്ന കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസ് വേണമെന്ന് ആവശ്യപ്പെട്ട് വിദേശ മന്ത്രാലയയത്തിന് കത്തുനല്‍കിയിട്ടുണ്ട്. 

ഇതോടൊപ്പം ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ പ്രശ്നങ്ങളും നിരന്തരം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുന്നുണ്ട്.

വിസയുടെ കാലാവധി കഴിഞ്ഞ് വിദേശരാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ നിയമക്കരുക്കില്‍ പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശമന്ത്രാലയത്തോട്  ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് പഠിക്കാന്‍പോയി പെട്ടുപോയവരെ തിരികെ എത്തിക്കുക എന്നത് അടിയന്തരാവശ്യമാണ്. നോര്‍ക്കവഴി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായും സംസ്ഥാന സര്‍ക്കാര്‍ ബന്ധപെടുന്നുണ്ട്. നോര്‍ക്കയുടെ ഹെല്‍പ്പ് ഡസ്ക് മലയാളികള്‍ കൂടുതലുള്ള എല്ലാരാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസികള്‍ക്ക് ഇതു വലിയ ആശ്വാസമാണ്.

വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ജയില്‍ മോചിതരായവര്‍, വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. വന്ദേഭാരത് മിഷനില്‍ ഇനിയും ഉള്‍പ്പെടാത്ത ധാരാളം മലയാളികള്‍ നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുകയാണ്. എല്ലാവരെയും കൊണ്ടുവരാന്‍ സംവിധാനമുണ്ടാക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. തിരിച്ചുവരുന്നവര്‍ക്ക് വൈദ്യപരിശോധനയും ക്വാറന്‍റൈനും ചികിത്സയും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും.

ലേബര്‍ ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികള്‍, ജയില്‍ മോചിതരായി തിരികെ വരുന്നവര്‍ എന്നിവരുടെ വിമാന ടിക്കറ്റിന്‍റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണം.

ഒ.ഐ.സി കാര്‍ഡുള്ളവരെ ഈ ഘട്ടത്തില്‍ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന പ്രശ്നം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ശ്രദ്ധയില്‍ പെടുത്തി. ഇക്കാര്യത്തില്‍ വിദേശ മന്ത്രാലയം ചില ഇളവുകള്‍ വരുത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും കേന്ദ്രസര്‍ക്കാരുമായി തുടര്‍ന്നും ബന്ധപ്പെടും.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ കൃത്യമായ കണക്കില്ലാത്തതുകൊണ്ടാണ് കേന്ദ്രം കൂടുതല്‍ വിമാനം അനുവദിക്കാത്തതെന്ന് പറയുന്നത് ശരിയല്ല. നോര്‍ക്കവഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ മെയ് 5ന് തന്നെ വിദേശ മന്ത്രാലത്തിന് അയച്ചു കൊടുത്തിട്ടുണ്ട്.

ചാര്‍ട്ടേഡ് ഫ്ളൈറ്റിന് സംസ്ഥാനത്തിന്‍റെ അനുമതി വേണമെന്ന പ്രചാരണം ശരിയല്ല. കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിമാനം നാട്ടിലെത്തും. വിദേശത്ത് കുടുങ്ങിയവരെ തിരികെകൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആദ്യം ആവശ്യപ്പെട്ടത് കേരളമാണ്. തിരികെ എത്തുന്നവരെ സ്വീകരിക്കാന്‍ കേരളം സജ്ജമാണ്.

കേരളം നമ്പര്‍ വണ്‍ എന്നുകാണിക്കാനായി കൊറോണ കേസുകള്‍ കുറച്ചു കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേസുകള്‍ കുറച്ചു കാണിച്ച് സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിക്കുകയാണ്.

കേരളം നമ്പര്‍ വണ്‍ എന്നുകാണിക്കാനായി കൊറോണ കേസുകള്‍ കുറച്ചു കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേസുകള്‍ കുറച്ചു കാണിച്ച് സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിക്കുകയാണ്.  

കേരളം സാമൂഹിക വ്യാപനത്തിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. സാമൂഹിക വ്യാപനത്തിന്റെ കാരണം പ്രവാസികളും പുറത്തു നിന്നു വന്നവരും ആണെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. വീഴ്ച മറയ്ക്കുന്നതിനായി പ്രവാസികളെ കരുവാക്കുകയാണ് സര്‍ക്കാര്‍. സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ല. അതു ചെയ്യാതെയാണ് ഇതുവരെ പോസിറ്റിവ് കേസുകള്‍ കുറച്ചു കാണിച്ചത്. പരിശോധനയുടെ കാര്യത്തില്‍ രാജ്യത്ത് 26-ാം സ്ഥാനത്താണ് കേരളമെന്നും അദേഹം വ്യക്തമാക്കി.  

പ്രവാസി മടക്കം:നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് ക്രൂരത:മുല്ലപ്പള്ളി

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേരള സര്‍ക്കാര്‍ ഉത്തരവ് പ്രവാസികളോട് കാട്ടുന്ന ക്രൂരതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പ്രവാസികള്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതും അപ്രയോഗികവുമാണ് 48 മണിക്കൂര്‍ മുമ്പായി പരിശോധന നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ്.പല ഗള്‍ഫുനാടുകളില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അതീവ പ്രയാസമുണ്ട്. വരുമാനവും തൊഴിലും നഷ്ടപ്പെട്ട പ്രവാസികള്‍ തികച്ചും നിസഹായരാണ്. മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ഇവരെ ദ്രോഹിക്കുകയാണ് .

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കും:മുല്ലപ്പള്ളി

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കും:മുല്ലപ്പള്ളി

ഇന്ധവില വര്‍ധനയില്‍ പ്രതിഷേധിച്ച്  കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്കെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിന്റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്  ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാ  സാധനങ്ങളും നാം സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഇങ്ങോട്ട് കൊണ്ടുവരുന്നത്. ഇന്ധനവില വര്‍ധനവിന്റെ ഫലമായി ഇവയുടെ വില കുത്തിച്ചുയരും.ഇത് സാധാരണക്കാരുടേയും ഇടത്തരക്കാരുടേയും ജീവിതം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നതില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

വൈദ്യുതി ബില്ലിന്റെ പേരില്‍ കേരള സര്‍ക്കാരും ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാരും കേരള ജനതയെ ശ്വാസംമുട്ടിച്ച് കൊല്ലുകയാണ്. കേരള സര്‍ക്കാരിന്റെ അമിത വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ ജൂണ്‍ 16ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരമുഖത്താണ്. അന്ന് തന്നെ  ഇന്ധനവില വര്‍ധനവിനെതിരെയുള്ള കേരള ജനതയുടെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനുമുള്ള സമരവേദിയായി അന്നത്തെ സമരത്തെ കോണ്‍ഗ്രസ് മാറ്റും. വരും ദിവസങ്ങളില്‍ ഇന്ധനവില വര്‍ധനവിനെതിരെ  പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു നില്‍ക്കുമ്പോള്‍ തുടര്‍ച്ചായി എട്ടാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നു.ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നിന്നപ്പോള്‍ ഇന്ധവില വര്‍ധിക്കാതിരിക്കുന്നതിനുള്ള ഇടപെടലുകളാണ് യു.പി.എ സര്‍ക്കാര്‍ നടത്തിയത്. യുപിഎ സര്‍ക്കാര്‍ 1,25,000 കോടി രൂപയാണ് അന്ന് സബ്‌സിഡി നല്‍കിയത്.വര്‍ധിപ്പിച്ച ഇന്ധന വിലയുടെ നികുതിയിലൂടെ ലഭിക്കുമായിരുന്ന 619.17 കോടി രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍  വേണ്ടെന്നു വച്ചത്. അതേമാതൃക പിന്തുടരാന്‍ ഇപ്പോഴത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

എട്ടുദിവത്തെ തുടര്‍ച്ചയായ വര്‍ധനവിന്റെ ഫലമായി പെട്രോളിന് 4 രൂപ 53 പൈസയും ഡീസലിന് 4 രൂപ 41 പൈസയുമാണ് കൂട്ടിയത്.നിലവില്‍ നികുതിയിനത്തില്‍  പെട്രോളിന്  49 രൂപ 97 പൈസയും ഡീസലിന്  48രൂപ 73 പൈസയുമാണ് ഈടാക്കുന്നത്.  യഥാര്‍ത്ഥത്തില്‍ പെട്രോളിന്  17 രൂപ 96 പൈസയും ഡീസലിന് 18 രൂപ 49 പൈസയും മാത്രമാണ് അടിസ്ഥാനവില.  ബാക്കിയുള്ളത് നികുതികളും എണ്ണകമ്പനികളുടെ ലാഭവുമാണ്. ജൂണ്‍ 13 ശനിയാഴ്ച പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് വര്‍ധിച്ചത്. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് പെട്രോളിന്റെ വില   76 രൂപ 24 പൈസയും ഡീസലിന്റെ വില  70 രൂപ 40 പൈസയുമായി കുതിച്ചു കയറി.

2014 ല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 109 ഡോളറായപ്പോള്‍പ്പോലും 77 രൂപയായിരുന്നു പെട്രോള്‍ വില.2014ല്‍  പെട്രോളിന് എക്‌സൈസ് നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നത് ഇപ്പോള്‍  യഥാക്രമം 32.98 രൂപയും 31.83 രൂപയുമായി കുതിച്ചു കയറി. സംസ്ഥാന നികുതി യഥാക്രമം 16.99 രൂപയും 16.90 രൂപയുമായി അഞ്ചിരട്ടിയോളമായി.
 
ക്രൂഡോയിലിന്റെ വില ഈ വര്‍ഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ഗുണഫലം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭിച്ചില്ല.കഴിഞ്ഞ ഏപ്രിലില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 19.9 ഡോളറായി. അപ്പോഴാണ് കേന്ദ്രം  റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിച്ചത്. ക്രൂഡോയില്‍ വില ചെറിയതോതില്‍ വര്‍ധിച്ചാല്‍ ദൈനംദിന വിലനിര്‍ണ്ണയത്തിന്റെ പേരില്‍ ഇന്ധനവില കൂട്ടുകയും ചെയ്യുന്ന കാട്ടുനീതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിലവിലെ ഈ വര്‍ധനവ് തുടരുകയാണെങ്കില്‍ ഇന്ധനവില 100 രൂപ കടക്കുമെന്നതാണ് വസ്തുതയെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മാത്രം ഇന്ധനവിലയിലൂടെ മാത്രം കേന്ദ്രസര്‍ക്കാര്‍ 2.5 ലക്ഷം കോടി ശേഖരിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചു. രാജ്യം മഹാമാരിയെ നേരിടുകയും ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്യുന്ന അവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്തമില്ലാത്ത നടപടി. എണ്ണ കുത്തക കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കും കൊള്ളലാഭം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നു. സാധാരണക്കാരെ കണ്ടില്ലെന്ന് നടിക്കുന്നു.ഇരു സര്‍ക്കാരും കോവിഡ് മഹാമാരിയേക്കാള്‍ രാജ്യത്ത് ഭീകരമായ ദുരന്തമാണ് വരുത്തിവയ്ക്കുന്നതെന്നും  മുല്ലപ്പള്ളി പറഞ്ഞു.