കേരളത്തിലെ ക്രൈസ്തവ സമുദായത്തിൻ്റെ ആശങ്ക തുറന്ന് പറഞ്ഞതിൻ്റെ പേരിൽ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവർ ഇസ്ളാമിക് സ്റ്റേറ്റ് വക്താക്കളാണോയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ബിഷപ്പിനെതിരെ യു. ഡി. എഫ്, സി.പി.എം നേതാക്കൾ നടത്തികൊണ്ടിരിക്കുന്ന പരാമർശങ്ങൾ അപ്രിയ സത്യങ്ങൾ പറയുന്നവർക്കെതിരായ ആക്രമണമാണ്. ബിഷപ്പിനെ ആക്രമിച്ചത് കൊണ്ട് സത്യങ്ങൾ ഇല്ലാതാവില്ല . മുഖ്യമന്ത്രിയും , പ്രതിപക്ഷ നേതാവും ബിഷപ്പിൻ്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയതോടെ ഇവർ ഐ. എസ് വക്താക്കളാണോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും മന്ത്രി പറഞ്ഞു . നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലൂടെ മുസ്ളീം സമുദായത്തെ ഒന്നടങ്കം അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല. എന്നാൽ ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചെറു വിഭാഗത്തെ മാത്രമാണ് ബിഷപ്പ് പരാമർശിച്ചത്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ആശങ്കയുള്ളവരിൽ ഹിന്ദു സമുദായവുമുണ്ട്.

