Wednesday, October 28, 2020

വെൽഫെയർ പാർടിയുമായി രാഷ്ട്രീയചർച്ച നടത്തിയില്ലെന്നുപറഞ്ഞ കോൺഗ്രസ്‌ നേതൃത്വം ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറ്റിയത് മുസ്ലിംലീഗ് സമ്മർദത്തെ തുടർന്നാണ്.

​​
വെൽഫെയർ പാർടിയുമായി രാഷ്ട്രീയചർച്ച നടത്തിയില്ലെന്നുപറഞ്ഞ കോൺഗ്രസ്‌ നേതൃത്വം ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറ്റിയത് മുസ്ലിംലീഗ് സമ്മർദത്തെ തുടർന്നാണ്. ഒരു വശത്ത് രമേശ് ചെന്നിത്തലവഴി ബിജെപിയുമായി ധാരണയുണ്ടാക്കുകയും മറുവശത്ത് ലീഗ് വഴി എസ്ഡിപിഐ, വെൽഫെയർ പാർടി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്നു.

നിലപാടുകളിൽ മോരും മുതിരയുംപോലെ നിൽക്കുന്ന പാർടികളാണ് ഇവയോരോന്നും. കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് ഈ പാർടികളുടെ പൊതുവായ ഏക ഘടകം. എന്നാൽ, താൽക്കാലിക നേട്ടത്തിനായി രൂപീകരിക്കപ്പെട്ട ഈ കൂട്ടുകെട്ട് സമൂഹത്തിൽ പൊതുവെയും യുഡിഎഫിൽ പ്രത്യേകിച്ചും ഉണ്ടാക്കാൻപോകുന്ന ആഘാതം വളരെ വലുതായിരിക്കും. ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിംലീഗുണ്ടാക്കിയ ധാരണ ആ പാർടിയുടെ നിലപാടുകളെ എത്രമാത്രം മാറ്റിയിട്ടുണ്ടെന്ന് ഹാഗിയ സോഫിയ പ്രശ്നത്തിൽ സ്വീകരിച്ച സമീപനംമാത്രം നോക്കിയാൽ മനസ്സിലാകും. ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ജൂലൈ 17ന് എഴുതിയ എഡിറ്റോറിയൽ മതരാഷ്ട്രവാദത്തിന്റെ പ്രതിഫലനംപോലെയാണ്. "ഹാഗിയ സോഫിയയിലെ ബാങ്ക് വിളിയിൽ ആർക്കാണ് അരിശം' എന്നതാണ് എഡിറ്റോറിയലിന്റെ  തലക്കെട്ട്. 537ൽ ബൈസാന്റിയൻ ചക്രവർത്തിയായിരുന്ന ജസ്റ്റിനിയൻ ഒന്നാമൻ പണികഴിപ്പിച്ച ഹാഗിയ സോഫിയ ക്രിസ്ത്യൻ ആരാധനാലയമായിരുന്നു എന്ന വസ്തുത അംഗീകരിക്കുന്ന ലീഗ്, 1463ൽ ഉസ്മാനിയ ഭരണാധികാരിയായ മുഹമ്മദ് രണ്ടാമൻ കോൻസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതോടെയാണ് മുസ്ലിമുകളുടെ അധീനതയിലായതെന്ന്‌ വ്യക്തമാക്കുന്നു. ഈ മസ്ജിദ് മ്യൂസിയമാക്കിയതിനെ കൈയടിച്ചവരുടെ പിൻഗാമികളാണ് ഇപ്പോൾ വിവാദങ്ങൾ ആളിക്കത്തിക്കാൻ നോക്കുന്നതെന്നാണ് ലീഗിന്റെ പക്ഷം.

ഹാഗിയ സോഫിയ വീണ്ടും ആരാധനയ്‌ക്ക് തുറന്നുകൊടുത്തത്‌ ഏകാധിപത്യനിലപാട് അല്ലെന്നും കോടതിയുടെ അനുമതിയോടെയാണെന്നും എഴുതിയ ചന്ദ്രികയും ലീഗും  യഥാർഥത്തിൽ ബാബ്‌റി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയുന്നതിന് സമ്മതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ക്രിസ്ത്യൻ ആരാധനാലയമായിരുന്ന ഹാഗിയ സോഫിയ ദേവാലയം മ്യൂസിയം ആയിപ്പോലും തുടരാൻ അനുവദിക്കില്ലെന്ന മുസ്ലിംലീഗിന്റെ പ്രഖ്യാപനം ഞെട്ടിപ്പിക്കുന്നതാണ്. ഫലത്തിൽ മതമൗലികവാദ സംഘടനകളുമായി ധാരണ ഉണ്ടാക്കിയതിന്റെ ഭാഗമായി മത രാഷ്ട്രവാദക്കാരുടെ കോളാമ്പിയായി മുസ്ലിംലീഗ് മാറിയിരിക്കുന്നു.

മുസ്ലിംലീഗ് സ്വീകരിച്ച തീവ്ര വർഗീയനിലപാടിനെ തള്ളിക്കളയാൻ കോൺഗ്രസ് നേതൃത്വവും തയ്യാറായില്ലെന്നതും ഗൗരവതരം. ഫലത്തിൽ തെരഞ്ഞെടുപ്പ് ധാരണയിൽ മാത്രമല്ല, മുന്നണിയുടെ രാഷ്ട്രീയ നിലപാടുകളിലും മുസ്ലിംലീഗ് വഴി ജമാഅത്തെ ഇസ്ലാമി സ്വാധീനം ചെലുത്തുന്നു. ഇസ്ലാമിക രാഷ്ട്രത്തിനായി നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. സ്വതന്ത്ര, മതനിരപേക്ഷ റിപ്പബ്ലിക്കായി മാറിയ ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള വ്യക്തിയായിരുന്നെങ്കിലും ഇസ്ലാമിക രാഷ്ട്രമാകുന്ന പാകിസ്ഥാനിൽ ജീവിക്കാൻ നിശ്ചയിച്ച മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്. ആർഎസ്എസിന് എങ്ങനെയാണോ ബിജെപി, അതുപോലെയാണ് ജമാഅത്തെ ഇസ്ലാമിക്ക് വെൽഫെയർ പാർടി. കോൺഗ്രസ് നേതൃത്വം ഇവരെ സാമൂഹ്യസംഘടനയെന്ന് വിശേഷിപ്പിച്ചത് എന്നത്‌ ബോധപൂർവമാണ്. മതമൗലികവാദ സംഘടനയെയും അതിന്റെ രാഷ്ട്രീയരൂപത്തെയും കോൺഗ്രസ് വെള്ളപൂശി അവതരിപ്പിക്കുന്നത് ലീഗിനെ സഹായിക്കുന്നതോടൊപ്പം ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കാൻ കൂടിയാണ്.

മുസ്ലിം ജനവിഭാഗങ്ങളും സംഘടനകളും ഈ നീക്കത്തിന്റെ അപകടം തിരിച്ചറിയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ മതമൗലികവാദ നിലപാടിനോട് കടുത്ത വിയോജിപ്പുള്ളവരാന്ന് മുസ്ലിം ജനസാമാന്യത്തിൽ മഹാഭൂരിപക്ഷവും. സമ്പന്ന നേതൃത്വത്തിന്റെ താൽപ്പര്യത്തിന് മാത്രമായി ലീഗ് സ്വീകരിച്ച ഈ തീരുമാനം അവരെ ഒറ്റപ്പെടുത്തുകയായിരിക്കും ചെയ്യുക.

Thursday, October 8, 2020

ഇന്നത്തെ ആപദ്ഘട്ടത്തിൽ സഹകരണ മേഖലയാണ് സംസ്ഥാന സർക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയത് എന്ന് സഹകരണ മേഖലയെ ബഹു


ഇന്നത്തെ ആപദ്ഘട്ടത്തിൽ സഹകരണ മേഖലയാണ് സംസ്ഥാന സർക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയത് എന്ന് സഹകരണ മേഖലയെ ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിട്ടു അധികം നാളായിട്ടില്ല. മുഖ്യമന്ത്രിയുടെ അഭിനന്ദനം ഒന്നുകൂടി അരക്കിട്ടു ഉറപ്പിക്കുകയാണ് സഹകരണ വകുപ്പ്. 

സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സഹകരണ സംഘങ്ങള്‍ നെല്ല് സംഭരണ രംഗത്തേക്ക് ചുവട് വെക്കുകയാണ്. സഹകരണ സംഘങ്ങള്‍ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കും. മാത്രമല്ല പാഡി റസീപ്റ്റ് അടിസ്ഥാനത്തില്‍ കര്‍ഷകന് നെല്ല് അളന്ന അന്നുതന്നെ പണം സംഘങ്ങൾ/കേരള ബാങ്ക് നൽകും. ഈ തുക പലിശ സഹിതം സപ്ലൈകോ തിരിച്ചടയ്ക്കുന്നതാണ്.

മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം എടുത്തത്. അതിന് ശേഷം നാല് ജില്ലകളിലെയും നെല്ല് സംഭരിക്കാൻ തയ്യാറായി മുന്നോട്ട് വന്ന സംഘങ്ങളുമായി ഓൺലൈനായി ചേർന്ന യോഗത്തിൽ നെല്ല് സംഭരിക്കാൻ ഉള്ള തീരുമാനം അത്യഹ്ളാദത്തോടെയാണ് സംഘങ്ങൾ സ്വീകരിച്ചത്. 

ഒരു കിലോ നെല്ലിന് കര്‍ഷകന് 27 രൂപ 48 പൈസ നൽകിയാണ് കര്‍ഷകരില്‍ നിന്നും സഹകരണസംഘങ്ങള്‍ നെല്ല് സംഭരിക്കുക. പാഡി റസീറ്റ് നല്‍കുന്നതിന് സഹകരണസംഘങ്ങള്‍ക്ക് സാങ്കേതിക സൗകര്യം സപ്ലൈകോ ഏര്‍പ്പെടുത്തും. നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് എടുക്കുന്നതിന് സപ്ലൈകോ പാഡി പ്രൊക്യുവര്‍മെന്റ് ഓഫീസര്‍മാരുടെ സേവനവും സംഘങ്ങള്‍ക്ക് ലഭ്യമാക്കും.

സംഘങ്ങള്‍ സംഭരണം മാത്രമാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ ഒരു ക്വിന്റല്‍ നെല്ല് എടുക്കുന്നതിന് ഗണ്ണിബാഗ്, കയറ്റിറക്ക്, വാഹനസൗകര്യം, ഗോഡൗണ്‍ വാടക, കമ്മീഷന്‍ എന്നീ ഇനങ്ങളില്‍ 73 രൂപ നല്‍കും. നെല്ല് അരിയാക്കി FCIയ്ക്ക് 64.5 ശതമാനം ഔട്ട് ടേണ്‍ റേഷ്യോയില്‍ നല്‍കുകയാണെങ്കില്‍ ഒരു ക്വിന്റല്‍ നെല്ലിന് 214 രൂപ സംഘങ്ങള്‍ക്ക് നല്‍കും. 

പാലക്കാട് ജില്ലയില്‍ സംഭരണം മുതല്‍ നെല്ല് അരിയാക്കി FCIക്ക് കൈമാറുന്നത് വരെയുള്ള ഉത്തരവാദിത്വം സഹകരണസംഘങ്ങള്‍ നിര്‍വ്വഹിക്കും. മില്ലുകളുമായി അവര്‍ കരാറില്‍ ഏര്‍പ്പെടും. തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ സപ്ലൈകോ ആവശ്യമായ ക്രമീകരണം നടത്തണം.

നെല്ല് സംഭരിക്കുന്നതിനായി സംഘങ്ങള്‍ സ്വന്തം നിലയില്‍ പരമാവധി സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്തും. കൂടുതൽ സംഭരണ കേന്ദ്രങ്ങൾ വേണ്ടിവരുന്ന ജില്ലകളില്‍ സംഭരണ സൗകര്യങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാകളക്ടര്‍മാരുടെ സഹായം അഭ്യര്‍ത്ഥിക്കും. അടുത്ത സീസണ്‍ മുതല്‍ കൂടുതല്‍ നെല്ല് സംഭരിക്കുന്നതിന് സഹകരണസംഘങ്ങള്‍ സ്വന്തം നിലയില്‍ കൂടുതല്‍ ഗോഡൗണുകള്‍ പണിയും. ഇതിനായി നബാര്‍ഡില്‍ നിന്നുമുള്ള അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫണ്ട് പ്രയോജനപ്പെടുത്തും. 

കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി

Wednesday, October 7, 2020

​​സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.


​​സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക. കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്.

ആക്ട് പ്രകാരം കര്‍ഷകന്‍ എന്നു പറഞ്ഞാല്‍ ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാല്‍ പാട്ടക്കാരനായോ സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്‍റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളതും 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളതുമായ വ്യക്തി എന്നതാണ്. കൃഷി എന്നാല്‍ ഉദ്യാനകൃഷിയും, ഔഷധ സസ്യകൃഷിയും, നഴ്സറി നടത്തിപ്പും, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുളളവയുടെ പ്രധാനമായും പരിപാലനവും കാര്‍ഷിക ആവശ്യത്തിനായോ ഉളള ഭൂമിയുടെ ഉപയോഗവും ഉള്‍പ്പെടും.

ബോര്‍ഡിന്‍റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് കര്‍ഷകര്‍ നൂറു രൂപ രജിസ്ട്രേഷന്‍ ഫീസായി നല്‍കണം. ഒപ്പം പ്രതിമാസ കുറഞ്ഞത് 100 രൂപ അംശദായം അടക്കണം. കര്‍ഷകര്‍ക്ക് ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ അംശദായം ഒരുമിച്ചും അടയ്ക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും.

ക്ഷേമനിധി അംഗങ്ങള്‍ക്ക് വ്യക്തിഗത പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാ സഹായം, വിവാഹ-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കുക.

1. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് ഒടുക്കിയ അംശദായത്തിന്‍റെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്നതാണ്.

2. കര്‍ഷക പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്ന്  ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കും.

3. കുടുംബപെന്‍ഷന്‍: കുറഞ്ഞത് 5 വര്‍ഷം അംശദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാവും ഈ പെന്‍ഷന്‍ ലഭിക്കുക.

4.  അനാരോഗ്യ ആനുകൂല്യം: പെന്‍ഷന്‍ തീയതിക്കു മുമ്പു തന്നെ അനാരോഗ്യം കാരണം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്തവര്‍ക്ക് 60 വയസ്സുവരെ പ്രതിമാസം പെന്‍ഷന്‍ നല്‍കും.

5. അവശതാ ആനുകൂല്യം: രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശതയുണ്ടാകുന്നവര്‍ക്ക് ഈ ആനുകൂല്യം നല്‍കും.

6. ചികിത്സാ സഹായം: ബോര്‍ഡ് തീരുമാനിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ അംഗങ്ങള്‍ ചേരേണ്ടതാണ്. ബോര്‍ഡ് നിശ്ചയിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുവാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അത്തരം അംഗങ്ങള്‍ക്ക് പ്രത്യേക സഹായധനം നല്‍കും.

6. വിവാഹ-പ്രസവാനുകൂല്യം: ക്ഷേമനിധിയില്‍ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിനും ആനുകൂല്യം നല്‍കും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ട് തവണ ആനുകൂല്യം നല്‍കും.

8. വിദ്യാഭ്യാസ ധനസഹായം: ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലകളിലെ പഠനത്തിന് ആനുകൂല്യം നല്‍കും.