Saturday, July 4, 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി.


കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങളും ശ്രദ്ധിക്കണം. ഉചിതമായ സമയത്താണ് രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്കിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ രാജ്യത്തെ സ്ഥിതിഗതികള്‍ ശാന്തമാണ്. കൊറോണ വ്യാപനം തടയുന്നതില്‍ ഉചിതമായ സമയത്ത് നാം എടുത്ത തീരുമാനങ്ങളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും ഗുണം ചെയ്തു.

ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് അണ്‍ലോക്ക് ഒന്നാം ഘട്ടം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആളുകള്‍ വ്യാപകമായി പുറത്തിറങ്ങാനും സാമൂഹികമായി ഇടപഴകാനും ആരംഭിച്ചു. മുന്‍പ് മാസ്‌ക് ഉപയോഗിക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ നാം അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ദിവസം നിരവധി തവണ നാം കൈകള്‍ കഴുകിയിരുന്നു .

രാജ്യം രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകണം. നിലവിലെ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ അതിന് അനുവദിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പിഎം ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കാലാവധി നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു. ഈ വര്‍ഷം നവംബര്‍വരെയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. വരും മാസങ്ങളിലെ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് പദ്ധതിയുടെ കാലാവധി അഞ്ച് മാസം കൂടി നീട്ടി നല്‍കന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം പദ്ധതിയുടെ കാലാവധി നീട്ടുന്നതായി അറിയിച്ചത്.

ഗരീബ് കല്യാണ്‍ യോജനയുടെ കാലാവധി നീട്ടിയതോടെ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് നവംബര്‍ മാസം വരെ അഞ്ച് കിലോ വീതം ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കും. 90,000 കോടിയാണ് ഇതിനായി സര്‍ക്കാരിന് ചിലവ് വരുന്നത്.

ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31,0000 കോടി രൂപ 20 കോടി പാവപ്പെട്ടവരുടെ ബങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ഇതിന് പുറമേ കര്‍ഷകര്‍ക്ക് സഹായമായി ഇതുവരെ 18,000 കോടി രൂപയും സര്‍ക്കാര്‍ നല്‍കി.

ഇന്ന് പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാരിന് സൗജന്യമായി നല്‍കാന്‍ കഴിയുന്നുണ്ട് എങ്കില്‍ അതിന്റെ അംഗീകാരം സമൂഹത്തിലെ രണ്ട് വിഭാഗക്കാര്‍ക്കുള്ളതാണ്. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരാണ് ആദ്യത്തെ വിഭാഗം. രണ്ടാമത്തെ വിഭാഗം ആകട്ടെ സത്യസന്ധമായി നികുതി അടക്കുന്നവരും. ഇരു വിഭാഗങ്ങള്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

No comments:

Post a Comment