നിയമസഭയിലെ കയ്യാങ്കളി: സുപ്രീംകോടതിയുടെ നിലപാട് പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ
കാസർഗോഡ്: നിയമസഭാ കയ്യാങ്കളി വിഷയത്തിൽ പിണറായി സർക്കാരിന് മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതിയിൽ നിന്നും ലഭിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. മന്ത്രിമാരും എംഎൽഎമാരുമടക്കം ചെയ്തത് തെറ്റായ സന്ദേശമാണെന്നാണ് കോടതി പറഞ്ഞത്. ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ വിശ്വരൂപം അന്ന് കേരളം കണ്ടു. ലോകം മുഴുവൻ മലയാളികളെ ഓർത്തു തലകുനിച്ച ദിനമായിരുന്നു അതെന്നും കാസർഗോഡ് നടന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. പൊതുമുതൽ നശിപ്പിച്ച കേസ് ഒഴിവാക്കാൻ സുപ്രീംകോടതിയിൽ പോയി പിണറായി നാണംകെട്ടു.
കെ.എം മാണിയെ കുറിച്ച് ഈ സർക്കാർ കോടതിയിൽ പറഞ്ഞത് ഒന്നാംതരം അഴിമതിക്കാരനാണെന്നാണ്. എന്നിട്ട് അവരുമായി ചേർന്ന് ഭരിക്കുകയാണ് ഇടതുപക്ഷം. നേരും നെറിയുമില്ലാത്ത സർക്കാരാണിത്. ജോസ്.കെ മാണിക്ക് മറ്റൊരു കെ.മുരളീധരനാകാനാകുമോ? കരുണാകരനെ ആരൊക്കെ അവഹേളിച്ചിട്ടുണ്ടോ അവരുടെ കൂടെ പോയ ആളാണ് മുരളീധരൻ. ജോസ്.കെ മാണിക്ക് അധികാരത്തോട് ആർത്തിയാണ്. പാലായിൽ മാണി.സി കാപ്പൻ ജയിച്ചത് സിപിഎമ്മിൻ്റെ സഹായത്തിലാണ്. അഴിമതി നടത്തുക, അഴിമതിക്കാരെ സംരക്ഷിക്കുക, അഴിമതിക്കെതിരെ നടത്തിയ സമരങ്ങളെ തള്ളിപറഞ്ഞ് അവർക്കൊപ്പം കൂടുക എന്നതാണ് സിപിഎമ്മിൻ്റെ ലൈൻ.
സംസ്ഥാന സർക്കാരിൻ്റെ മധുവിധു ഏതാണ്ട് അവസാനിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. സന്തോഷകരമായ ഒരു നിമിഷവും ഈ കാലത്ത് സർക്കാരിനുണ്ടായിട്ടില്ല. ജനിതക വൈകല്യവും സഹജവാസനയും കൊണ്ട് പിണറായി സർക്കാർ മുന്നോട്ട് പോകുന്നു. ആയിരക്കണക്കിന് രൂപയുടെ മരംമുറി സർക്കാർ സ്പോൺസർ ചെയ്തിരിക്കുകയാണ്. കൊട്ടേഷൻ സംഘങ്ങളെയും ഗുണ്ടകളേയും നിയന്ത്രിക്കുന്ന സംവിധാനമായി സിപിഎം മാറി. കരിപ്പൂരിലെയും തിരുവനന്തപുരത്തെയും സ്വർണ്ണക്കടത്തുകാർ സിപിഎമ്മിൻ്റെ ആളുകളാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനുള്ള സംവിധാനമായി ക്രൈംബ്രാഞ്ച് മാറി. കൊവിഡിൽ നമ്പർ വണ്ണാണ് കേരളമെന്ന് മുഖ്യമന്ത്രി പറയുന്നു.
കേന്ദ്ര സംഘം ഇന്നലെ മുതൽ കേരളത്തിലാണ്. കൊവിഡ് വർദ്ധന എങ്ങനെയുണ്ടായി എന്നാണ് അവർ പരിശോധിക്കുന്നത്. മരണനിരക്ക് മറച്ചുവെക്കുകയാണ് കേരളത്തിൽ ചെയ്യുന്നത്. കേന്ദ്രസർക്കാരിൻ്റെ ധനസഹായം ഇരകൾക്ക് നിഷേധിക്കുകയാണ് സംസ്ഥാനം. മനുഷ്യാവകാശ ലംഘനമാണ് ഈ സർക്കാർ നടത്തുന്നത്. കേന്ദ്രത്തിൻ്റെ വാക്സിനേഷൻ അട്ടിമറിക്കുകയാണ് സാംസ്ഥാന സർക്കാർ. വാക്സിൻ്റെ കാര്യത്തിൽ സ്വജനപക്ഷപാതിത്വം നടപ്പാക്കുകയാണ്. കേന്ദ്രത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു. സ്ത്രീ പീഡന കേസുകൾ ചരിത്രത്തിൽ ഏറ്റവും കൂടുതലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സാംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.

No comments:
Post a Comment