Thursday, October 17, 2019

സിപിഎം പാര്‍ട്ടി പ്ലീനങ്ങള്‍ തുടങ്ങുന്നത് 1008 നാളീകേരം കൊണ്ടുള്ള ഗണപതി

സിപിഎം പാര്‍ട്ടി പ്ലീനങ്ങള്‍ തുടങ്ങുന്നത് 1008 നാളീകേരം കൊണ്ടുള്ള ഗണപതി ഹോമത്തോടെയായിരിക്കുന്നത് അതിവിദൂരമല്ലാത്ത കാലത്ത് സംഭവിക്കുമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. 


സിപിഎം പാര്‍ട്ടി പ്ലീനങ്ങള്‍ തുടങ്ങുന്നത് 1008 നാളീകേരം കൊണ്ടുള്ള ഗണപതി ഹോമത്തോടെയായിരിക്കുന്നത് അതിവിദൂരമല്ലാത്ത കാലത്ത് സംഭവിക്കുമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. കുമ്പള എന്‍ഡിഎ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസവും വികസനവുമാണ് ഈ തെരെഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. 

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നടപ്പിലാക്കിയ പല പദ്ധതികളും കോടിക്കണക്കിന് രൂപയും അവരിലേക്ക് എത്തിക്കാതെ കൊള്ളയടിക്കുകയും വകമാറ്റി ചെലവൊഴിക്കുകയും തട്ടിപ്പ് നടത്തുകയുമാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്.സംസ്ഥാനത്ത് ദുരന്തമുണ്ടായപ്പോള്‍ അതിനെ അതിജീവിക്കാന്‍ എന്ത് പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചു.വിശ്വാസ സംരക്ഷണത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ശബരിമലയില്‍ യുവതി പ്രവേശനം പാടില്ല എന്ന് വ്യക്തമായി പറയാന്‍ തയ്യാറാവണം. 

2013 ലെ പാലക്കാട് പ്ലീനത്തില്‍ എടുത്ത പ്രധാന തീരുമാനങ്ങളില്‍ മതപരമായ ചടങ്ങുകള്‍ ഗണപതിഹോമം, ഭഗവതിസേവ പോലുള്ള ചടങ്ങുകള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല എന്നായിരുന്നു.വിശ്വാസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സങ്കല്പങ്ങളെയും തള്ളി പറഞ്ഞവരാണ് സിപിഎം. 

ഒരിക്കലും തങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധ്യമല്ല എന്ന് പറഞ്ഞുകൊണ്ട് മുതലാളിത്തത്തിന്റെ പരിവേഷം അണിഞ്ഞ് പിന്തിരിപ്പന്‍ ആശയങ്ങള്‍ എന്ന് പറഞ്ഞ സിപിഎം അക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. മതപരമായ ചടങ്ങുകള്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്താന്‍ പാടില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്ത പാര്‍ട്ടി ഇന്ന് വിശ്വാസത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. 

സിപിഎം കമ്യൂണിസമാണ് ചര്‍ച്ചചെയ്യേണ്ടത്. വിശ്വാസ സംരക്ഷണത്തിന് വേണ്ടി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ ഗ്യാലറിയില്‍ നിന്ന് നോക്കി കണ്ട യുഡിഎഫ് ആചാര സംരക്ഷകരാണെന്ന് പറയുന്നത് ബാലിശമാണ്. കേന്ദ്രത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രേമചന്ദ്രന്റെ പാര്‍ട്ടിക്ക് എന്തു കൊണ്ട് കേരള നിയമസഭയില്‍ ചെന്നിത്തലയെകൊണ്ട് പ്രമേയം അവതരിപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മതവികാരത്തെ ഇളക്കിവിട്ട് വോട്ട് ചോദിക്കുന്നതിനോട് ബിജെപി എതിരാണ്. ശബരിമല വിശ്വാസത്തിന്റെ പ്രശ്‌നമാണ്. 

എന്‍എസ്എസ് യുഡിഎഫിന് വോട്ട് ചോദിക്കുമെന്ന് വിശ്വസിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം ഉള്‍പ്പെടെ എന്‍എസ്എസ് ദീര്‍ഘനാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. കാലത്തിന്റെ ചുവരെഴുത്ത് സിപിഎം മനസിലാക്കിയതുകൊണ്ടാണ് ചെങ്കൊടിയും ഇന്‍ക്വിലാബും വലിച്ചെറിഞ്ഞ് സിപിഎം വിശ്വാസി സമൂഹത്തിന്റെ കൂടെ നില്‍ക്കുവാന്‍ തുടങ്ങിയത്. സിപിഎമ്മിന്റെ ആശയപരമായ പാപ്പരത്തമാണ് വിശേഷിക്കപ്പെടുന്നതെന്നും കുമ്മനം വ്യക്തമാക്കി. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, സെല്‍കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജന.സെക്രട്ടറി എ.വേലായുധന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

No comments:

Post a Comment