Thursday, October 17, 2019

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി നൂറാം വയസ്സിലേക്കു കടക്കുകയാണ്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി നൂറാം വയസ്സിലേക്കു കടക്കുകയാണ്.


99 വർഷം മുമ്പ് 1920 ഒക്ടോബർ 17 നാണു താഷ്‌കെന്റ്‌ നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ ആദ്യ രൂപം ജനിച്ചത്. ഇന്ത്യയിൽ പലേടത്തും പ്രവർത്തിച്ച വിപ്ലവ ഗ്രൂപ്പുകളുടെ ഏകീകരണത്തിനും അഞ്ചു വർഷത്തിന് ശേഷം കാൺപൂരിൽ ചേർന്ന കമ്മ്യൂണിസ്റ് കോൺഫറൻസിനും അടിത്തറയിട്ടത് താഷ്‌ക്കന്റിൽ മുഹമ്മദ് ഷഫീഖ് സെക്രട്ടറിയായി രൂപീകരിച്ച ഏഴംഗ പാർട്ടിയാണ്.

രാജ്യത്തെ തൊഴിലാളി വർഗത്തിന്റെയും കർഷകരുടെയും ചൂഷണം ചെയ്യപ്പെടുന്ന ഇതര ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ഏറ്റെടുക്കുകയും അവ പരിഹരിക്കുന്നതിനായി അവിശ്രമം പോരാടുകയും ചെയ്ത ചെയ്ത നൂറ്റാണ്ടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം പിന്നിടുന്നത്.

കമ്മ്യൂണിസ്റ്റു പാർട്ടിയെ മുളയിലേ നുള്ളി എറിയാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം എല്ലാ മാർഗങ്ങളിലൂടെയും പരിശ്രമിച്ചു. കമ്മ്യൂണിസ്റ്റു ആശയ ഗതിയുള്ളവരെ ഗൂഢാലോചന കേസുകളിൽ പെടുത്തി; സമരങ്ങളെ അടിച്ചമർത്തി. നാടുവാഴിത്തശക്തികളുടെയും സാമ്രാജ്യത്വത്തിന്റെയും ബൂർഷ്വാ -ഭൂപ്രഭു ഭരണ കൂടത്തിന്റെയും കൊടിയ ആക്രമണങ്ങളെയും അടിച്ചമർത്തലിനെയും അതിജീവിച്ചാണ് പ്രസ്ഥാനം വളർന്നത്.

പാർലമെന്ററി രംഗത്തു കമ്മ്യൂണിസ്റ്റു പാർട്ടി പതിപ്പിച്ച തിളങ്ങുന്ന മുദ്രയാണ് 1957 ലെ ഇ എം എസ് സർക്കാർ. തുടർന്നും കേരളത്തിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് നേതൃത്വമുള്ള സർക്കാരുകൾ വന്നു. ലോക്സഭയിൽ എ കെ ജിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾ, പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാറുകൾ, ത്രിപുരയിലെ സിപിഐ എം നേതൃത്വം നൽകിയ ഇടതു സർക്കാർ, കേരളത്തിൽ മാതൃകാപരമായി തുടരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ -ഇങ്ങനെ ആധുനിക ഇന്ത്യയുടെ ചരിത്രവഴിയിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സംഭാവനകൾ അനേകമാണ്.

കോർപ്പറേറ്റ് മുതലാളിത്തത്തിന്റെയും വലതുപക്ഷ സാമ്പത്തിക നയങ്ങളുടെയും ഫാസിസ്റ്റു പ്രവണതകളുടെയും നീരാളിക്കൈകൾ രാജ്യത്തെയും ജനതയെയും വരിഞ്ഞു മുറുക്കാനൊരുമ്പെടുമ്പോൾ പ്രതിരോധത്തിന്റെ ശബ്ദം ഉയരുന്നതു ഈ പ്രസ്ഥാനത്തിൽ നിന്നാണ്. നവോത്ഥാന മൂല്യങ്ങൾ ചവിട്ടി മെതിക്കാനൊരുമ്പെടുന്നവരെ; വർഗീയ താണ്ഡവത്തിനിറങ്ങുന്നവരെ തടഞ്ഞു നിർത്തുന്നത് ഈ ചെങ്കൊടിയാണ്.
ഇന്ന് കേരളം രാജ്യത്തിനു മാതൃകയായ വളർച്ച നേടിയതും ഇവിടെ മതസൗഹാർദം പുലരുന്നതും പ്രകൃതിക്ഷോഭത്തിന്റെ വിനാശകാരിയായ ആക്രമണങ്ങളെ അതിജീവിച്ചു നിവർന്നു നിൽക്കുന്നതും ഈ പ്രസ്ഥാനത്തിന്റെ സാന്നിധ്യം കൊണ്ടും ഇടപെടൽ കൊണ്ടും കൂടിയാണ്.

നൂറാം വയസ്സിലെത്തുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കൂടുതൽ ശക്തമായ സാന്നിധ്യവും വളർച്ചയും ഈ നാട് ആഗ്രഹിക്കുന്നു. ആ ആഗ്രഹം സഫലീകരിക്കാനുള്ള പ്രവർത്തനത്തിന് നൂറാം വാർഷികാഘോഷങ്ങൾ ഊർജം പകരും.

No comments:

Post a Comment