Tuesday, October 22, 2019

ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അവസാനഘട്ടത്തില്‍.

ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അവസാനഘട്ടത്തില്‍. ഡിസംബര്‍ മാസത്തോടെ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലെ 57 ജയിലുകളും കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം നിലവില്‍ വരും. 

കാസര്‍ഗോട്, വയനാട്, ഇടുക്കി ഒഴികെ 11 ജില്ലകളിലും ഈ പദ്ധതി നടപ്പാക്കിവരികയാണ്. 24.24 കോടി രൂപയാണ് ഇതിന് ചെലവ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജയിലുകളിലും കോടതികളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിന് വേണ്ടി 170 സ്റ്റുഡിയോകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 11 ജില്ലകളിലെ കോടതികളിലും ജയിലുകളിലുമായി 470 സ്റ്റുഡിയോകളാണ് സ്ഥാപിക്കുന്നത്. കെല്‍ട്രോണ്‍ മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിനുള്ള കണക്ടിവിറ്റി ബി.എല്‍.എന്‍.എല്‍ ഏര്‍പ്പെടുത്തും.

കേസുള്ള ദിവസങ്ങളില്‍ വിചാരണത്തടവുകാരെ കോടതികളില്‍ ഹാജരാക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും കോടതി നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിനുമാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമൊരുക്കുന്നത്. ജയിലുകളില്‍ നിന്ന് തടവുകാരെ കോടതിയിലും തിരിച്ചും സുരക്ഷിതമായി എത്തിക്കുക എന്നത് ഏറെ പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമാണ്. ധാരാളം പോലീസുകാരെ ദിവസവും ഈ ഡ്യൂട്ടിക്ക് മാത്രമായി നിയോഗിക്കേണ്ടിവരുന്നു. ഈ പ്രശ്നങ്ങളും വലിയ ചെലവും ഇല്ലാതാക്കാന്‍ പുതിയ സംവിധാനം വഴി കഴിയും. അതേസമയം, തടവുകാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ ഇതു നടപ്പാക്കുക. 

നീതിനിര്‍വഹണ മേഖലകളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഒന്നാം സ്ഥാനമെന്ന ബഹുമതി ഇപ്പോള്‍ കേരളത്തിനുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗ് ഇന്ത്യക്ക് മറ്റൊരു മാതൃകയാകും.

No comments:

Post a Comment