ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി വലിയ തോതിൽ ഇറങ്ങേണ്ട ഘട്ടമാണിത്. ഒന്നായി നിന്ന് പ്രക്ഷോഭം നടത്തുമ്പോൾ നാം കാണുന്നതിനും അപ്പുറമുള്ള ബലം ലഭിക്കും. അതിനെ രാജ്യം തന്നെ മാതൃകയായി സ്വീകരിക്കുന്ന നില വരും. മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള നടപടി ഏത് രൂപത്തിൽ ഏത് അധികാര സ്ഥാനത്തു നിന്നുണ്ടായാലും കേരളത്തിൽ വിലപ്പോവില്ല. ഈ ഘട്ടത്തിൽ ഒരുമയുടെ സന്ദേശം ഇന്ത്യയ്ക്കാകെ നൽകണം. ഭരണഘടനയ്ക്ക് മേലേയല്ല ഒരു നിയമവും ചട്ടവും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ രാഷ്ട്രീയ, മത, സാമൂഹ്യ സംഘടന പ്രതിനിധികളുടെ യോഗത്തിൽ സംസാരിച്ചു.
നിരവധി പ്രക്ഷോഭങ്ങൾ വിവിധയിടങ്ങളിൽ നടക്കുന്നുണ്ട്. ഇവയിൽ ആവശ്യമില്ലാത്തവർക്ക് ഇടം നൽകരുത്. വർഗീയ, തീവ്രവാദ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾ പരിധിയിൽ നിൽക്കണമെന്നില്ല. ഇവർക്കെതിരെ കർശന നിലപാട് സ്വീകരിക്കും. അത്തരം ശക്തികളുടെ ഇടപെടൽ സാമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നതല്ല. ന്യായമായ പ്രക്ഷോഭങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാവില്ല.
മതം പൗരത്വത്തിന്റെ അടിസ്ഥാനമായി മാറുമ്പോൾ ഭരണഘടന അട്ടിമറിക്കപ്പെടും. അപ്പോൾ മതനിരപേക്ഷ രാഷ്ട്രം എന്നതു മാറി മതാധിഷ്ഠിത രാഷ്ട്രമാവും. മതം പൗരത്വത്തിന് അടിസ്ഥാനമാവുന്ന നില ഉണ്ടാകരുത്. ഭരണഘടന ഉയർത്തുന്ന മതനിരപേക്ഷതയ്ക്കായി എക്കാലവും നിലകൊണ്ട സംസ്ഥാനമാണ് കേരളം. ഇപ്പോഴുള്ളത് മത പ്രശ്‌നം മാത്രമല്ല, രാജ്യത്തിന്റെ നിലനിൽപിനെ ബാധിക്കുന്ന പ്രശ്‌നമാണ്. ഒരു അമ്മയുടെ വിവിധ മക്കൾ എന്ന നിലയിലാണ് കേരളത്തിൽ നമ്മൾ കഴിയുന്നത്. ഇവിടെ പരസ്പരം ആദരിക്കുന്ന സ്ഥിതിയാണ് മതങ്ങൾ സ്വീകരിച്ചിട്ടുള്ളത്. മതം പ്രചരിപ്പിക്കാനെത്തിയവരെപ്പോലും നല്ല രീതിയിൽ സ്വീകരിച്ച നാടാണിത്. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാനം നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഡിറ്റൻഷൻ സെന്ററുകളില്ല. ഇവ സ്ഥാപിക്കാൻ നടപടിയുണ്ടാവില്ല.
No comments:
Post a Comment