Monday, January 6, 2020

200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക.


കേരളത്തിന്‍റെ സെമി ഹൈസ്പീഡ് റെയില്‍പാതയായ സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി നടത്തിയ ആകാശ സര്‍വെ വിജയകരമായി പൂര്‍ത്തിയാക്കി. ആകാശ സർവ്വേ പൂർത്തിയായത് സെമി സ്പീഡ് റെയിൽവേ യാഥാർത്ഥ്യമാകുന്നതിന്റെ ആദ്യ ചുവടുവെപ്പാണ്. 

സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 531.45 കിലോമീറ്റര്‍ സര്‍വെ ചെയ്യുന്നതിന് പാര്‍ട്ടെനേവിയ പി 68 എന്ന വിമാനവും അതിലെ  ലൈഡാര്‍ സംവിധാനവുമാണ് ഉപയോഗിച്ചത്. ഇതിനു പുറമെ സ്റ്റേഷന്‍ പ്രദേശങ്ങളും സര്‍വെ ചെയ്തു. അഞ്ചു മുതല്‍ പത്തു സെന്‍റീമീറ്റര്‍ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്. 
സര്‍വെ വിവരങ്ങള്‍ സര്‍വെ ഓഫ് ഇന്ത്യയടക്കമുള്ള ഏജന്‍സികളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. തുടര്‍ന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ടി (ഡിപിആര്‍)നുവേണ്ടിയുള്ള അലൈന്‍മെന്‍റ് നിര്‍ണയിക്കും. രണ്ട് ലൈനുകള്‍ക്കുള്ള സ്ഥലം മാത്രമാണ് സില്‍വര്‍ ലൈനിനുവേണ്ടിവരുന്നത്. നഗരങ്ങളില്‍ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്.

തിരുവനന്തപുരം മുതല്‍ തൃശൂരിനു സമീപം തിരുനാവായ വരെ 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്നു മാറിയും തൃശൂരില്‍നിന്ന് കാസര്‍കോടു വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടും ആയിരിക്കും സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈന്‍ സ്ഥാപിക്കുന്നത്. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. മറ്റു സ്റ്റേഷനുകളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയും സില്‍വര്‍ ലൈനിനുണ്ട്. 200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക.

No comments:

Post a Comment