ലോക കേരളസഭ എന്നൊന്ന് പ്രായോഗികമല്ല എന്ന് അന്നു കരുതിയവരുണ്ട്. എന്നാൽ, രണ്ടുവർഷം കൊണ്ട് കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും നടുവിലെ ദൃഢതയുള്ള ബന്ധത്തിന്റെ പാലമായി ലോക കേരളസഭ സാർത്ഥകമാവുന്നതാണു ലോകം കണ്ടത്. പ്രവാസി സമൂഹത്തിന്റെ വിഭവശേഷി മുതൽ ബുദ്ധിവൈഭവം വരെ കേരളത്തിന്റെ ഭൗതികവും വൈജ്ഞാനികവുമായ വളർച്ചയ്ക്കും വികാസത്തിനും മുതൽക്കൂട്ടാവുന്നതാണു കണ്ടത്. ഇരു ഭാഗത്തും പ്രയോജനപ്പെടും വിധമുള്ള ഈടുറ്റൊരു പ്രവർത്തന പ്ലാറ്റ്ഫോം രൂപപ്പെടുന്നതാണു ലോകം കണ്ടത്.
ലോക കേരളസഭ കേവലം സാങ്കൽപിക തലത്തിൽ നിന്നാൽ പോര, മറിച്ച് പ്രാവർത്തിക തലത്തിൽ യാഥാർത്ഥ്യമാവണം എന്ന കാര്യത്തിൽ വലിയ നിഷ്‌കർഷയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ലോക കേരളസഭാ സെക്രട്ടറിയറ്റ് രൂപീകരിക്കണമെന്ന് ആദ്യ സമ്മേളനത്തിൽ തീരുമാനിച്ചത്. തീരുമാനം വളരെ പെട്ടെന്നുതന്നെ നടപ്പിലായി. പത്തംഗ സെക്രട്ടറിയറ്റ് രൂപീകൃതമായി. വിവിധ വിഷയങ്ങളിൽ സ്റ്റാൻഡിങ് കമ്മറ്റികളായി; അവയ്ക്കു ചെയർമാൻമാരായി. ബന്ധപ്പെട്ട മേഖലകളിൽ കമ്മിറ്റികൾ സക്രിയമായ ഇടപെടലുകൾ നടത്തി. അവ ഫലം കാണുകയും ചെയ്തു.
No comments:
Post a Comment